കേരളത്തിലെ ഏറ്റവും വലുത്, അങ്ങാടിപ്പുറത്ത് ഹോഴ്സ് ക്ലബ്ബും സഫാരി പാർക്കും വരുന്നു; കുതിരകളെത്തി

പെരിന്തൽമണ്ണ: സ്‌കൂൾ വിദ്യാർഥികൾക്കുൾപ്പെടെ കുതിരസവാരി പഠിക്കാൻ അവസരമൊരുങ്ങുന്നു. കേരളത്തിലെ ഏറ്റവുംവലിയ ഹോഴ്സ് ക്ലബ്ബും സഫാരി പാർക്കുമാണ് അങ്ങാടിപ്പുറം വലമ്പൂരിൽ സജ്ജമാക്കുന്നത്.
ഇതിനായി രാജസ്ഥാനിലെ പുഷ്‌കറിൽനിന്ന് 30 കുതിരകളെയാണ് പ്രവാസി വ്യവസായി അങ്ങാടിപ്പുറം സ്വദേശി വിഘ്‌നേഷ് വിജയകുമാർ മലപ്പുറത്തെത്തിച്ചത്. 30 കുതിരകൾക്കായി 85 ലക്ഷം രൂപയോളമായി. കൂടാതെ യാത്രച്ചെലവുതന്നെ മൂന്നുലക്ഷത്തിലേറെയായി. സ്ലീപ്പർ ക്ലാസ് ബസിന്റെ സൗകര്യങ്ങളുള്ള അനിമൽ ആംബുലൻസിലാണ് ഇവയെ ഫാമിലെത്തിച്ചത്.
ഇന്ത്യയിലെ ഇൻഡിജീനസ് ഹോഴ്സ് സൊസൈറ്റി കമ്മിറ്റിയിലും അറേബ്യൻ ഹോഴ്സ് സൊസൈറ്റിയിലും അംഗമായ ഏക മലയാളിയാണ് വിഘ്‌നേഷ്.വലമ്പൂരിലേതു കൂടാതെ മഹാരാഷ്ട്രയിലെ ഔറംഗാബാദിലും രാജസ്ഥാനിലെ ചിറ്റോറിലും വിഘ്‌നേഷിന് കുതിരഫാമുണ്ട്. സിനിമാനിർമാതാവും വെൽത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സി.ഇ.ഒ.യുമാണ് വിഘ്‌നേഷ്. നേരത്തേ ഗുരുവായൂർ ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച ഥാർ ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ ഇടംനേടിയയാൾ.
ശാരീരികക്ഷമതയും ആരോഗ്യവും നിലനിർത്താൻ സഹായകരമാകുന്നതിനൊപ്പം ഒരു വിനോദം എന്ന രീതിയിലും വലിയ സാധ്യതകളാണ് ഹോഴ്സ് ക്ലബ്ബും ഹോഴ്സ് റൈഡിങ്ങും തുറന്നിടുന്നതെന്ന് അദ്ദേഹം പറയുന്നു.
കുടിക്കാന്‍ വേണം അഞ്ചുലിറ്റര്‍
മൂന്നുമാസം മുതല്‍ പല പ്രായത്തിലുള്ള എഴുപതോളം കുതിരകളും വലമ്പൂരിലെ ഫാമിലുണ്ട്. ചെറിയ പ്രായത്തിലു ള്ള കുതിരകള്‍ക്ക് അഞ്ചുലിറ്റര്‍ പശുവിന്‍പാല്‍വരെ നല്‍കും. ചോളം, റാഗി, മുതിര എന്നിവയടങ്ങുന്ന ധാന്യമിശ്രിതമാണ് കുതിരകള്‍ക്കു നല്‍കുന്ന പ്രധാന ഭക്ഷണം. മണ്ണുത്തി വെറ്ററിനറി കോളേജ് വികസിപ്പിച്ച പെല്ലറ്റാണ് മറ്റൊരു പ്രധാന ഭക്ഷണം. കൂടെ പതിവ് പുല്ലും വെള്ളവും.
മാസം ഏകദേശം മൂന്നുലക്ഷം രൂപയാണ് കുതിരകളുടെ പരിപാലനത്തിനായി ചെലവു വരുന്നത്. ഹോഴ്‌സ് ഷോയില്‍ പങ്കെടുപ്പിക്കാനായി ഒരുക്കുന്ന കുതിരയ്ക്ക് ഒന്നിനുമാത്രം മുപ്പതിനായിരം രൂപയിലധികം ചെലവുവരും. സാധാരണ കുതിരകള്‍ക്ക് എട്ടായിരം രൂപയും ചെ ലവുവരും. രണ്ട് ഒഡിഷ സ്വദേശികളും രണ്ട് രാജസ്ഥാന്‍ സ്വദേശികളുമാണ് കുതിരകളുടെ പരിചരണത്തിനായുള്ളത്.
Content Highlights: 30 horses brought from Rajasthan to Perinthalmanna for a new horse riding club & safari park