മാവിൻമൂട് നവോദയം ഗ്രന്ഥശാലയ്ക്കു പുതിയ മന്ദിരം

കല്ലമ്പലം : വായനയിലൂടെയും സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെയും ഗ്രാമീണമേഖലയിൽ അക്ഷരവെളിച്ചം പകരുന്ന മാവിൻമൂട് നവോദയം ഗ്രന്ഥശാല 75-ാം വർഷത്തിലേക്ക്. ജില്ലാപ്പഞ്ചായത്ത്‌ ഫണ്ട്‌ വിനിയോഗിച്ച്‌ നിർമിക്കുന്ന പുതിയ ഇരുനിലക്കെട്ടിടം അവസാനഘട്ട പണികളിലേക്ക്‌ കടക്കുന്നു.

1951-ൽ ഏതാനും അക്ഷരസ്‌നേഹികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രന്ഥശാല ഇന്ന് ഒറ്റൂർ, നാവായിക്കുളം, ചെമ്മരുതി പഞ്ചായത്തുകളിലെ പ്രധാന സാംസ്‌കാരികകേന്ദ്രമായി മാറി. നാട്ടുകാരുടെ പുസ്തകങ്ങളും സാമ്പത്തികസഹായവും സ്വീകരിച്ചാണ് ഗ്രന്ഥശാലയുടെ പ്രവർത്തനം തുടങ്ങിയത്. ആദ്യം ഒറ്റമുറിക്കടയുടെ പരിമിതമായ സൗകര്യത്തിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാല പിന്നീട് സ്വന്തം കെട്ടിടം നിർമിച്ചു. അധ്യാപകനായിരുന്ന രാമൻകുട്ടി കുറുപ്പ് സൗജന്യമായി നൽകിയ മൂന്ന്‌ സെന്റ് സ്ഥലത്ത് അന്നത്തെ സെക്രട്ടറി ശിവശങ്കരൻനായരുടെയും പ്രസിഡന്റ് എൻ.രവീന്ദ്രൻ ഉണ്ണിത്താന്റെയും നേതൃത്വത്തിൽ നാട്ടിലെ യുവാക്കളുടെ കൂട്ടായ ശ്രമത്തിലൂടെയാണ് മന്ദിരം യാഥാർഥ്യമായത്. 1987-ൽ നിർമിച്ച മന്ദിരം അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ഉദ്ഘാടനം ചെയ്തു.

പ്രവർത്തനം വിപുലീകരി്ക്കും

പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കാനാകുമെന്ന് പ്രസിഡന്റ് എൻ.രവീന്ദ്രനും സെക്രട്ടറി ബി.രാജലാലും പറഞ്ഞു. ഏഴരപ്പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി നവോദയം ഗ്രന്ഥശാല ഗ്രാമീണ സമൂഹത്തിന് അറിവിന്റെ സംസ്‌കാരം ഒരുക്കുന്ന സാംസ്‌കാരികനിലയമായി മുന്നേറുകയാണ്.