ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മ്യാൻമാർ സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം : ബാഗുകളുടെ അടിഭാഗത്ത് പ്രത്യേക പൊതികളിലാക്കി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 2.03 കോടി രൂപയുടെ 5.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മ്യാൻമാർ സ്വദേശികളെ വിമാനത്താവളത്തിൽ പിടികൂടി. യുയു കെയിങ് (32) എന്ന യുവതിയെയും ഇവരുടെ ആൺസുഹൃത്തായ മിൻസോ ഹെയിനിനെയുമാണ് (36) കസ്റ്റംസ് കമ്മിഷണറേറ്റിന്റെ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ചൊവ്വാഴ്ച രാത്രിയോടെ സിങ്കപ്പൂരിൽനിന്ന് തിരുവനന്തപുരത്തെത്തിയ സ്‌കൂട്ട് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരായിരുന്നു. മ്യാൻമാർ സ്വദേശികൾ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങേണ്ട സാഹചര്യത്തെക്കുറിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇരുവരോടും ചോദിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ റിസോർട്ടിൽ ഒരാഴ്ചക്കാലം താമസിക്കുന്നതിന് എത്തിയതെന്നാണ് ഇവർ പറഞ്ഞത്. തുടർന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തു.
തുടർന്ന് ഇവരുടെ ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് ഓരോരുത്തരുടെയും ബാഗുകളുടെ അടിഭാഗത്തായി പൊതിഞ്ഞ നിലയിൽ നാലു പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഒരു സംഘത്തിന് എത്തിച്ചതാണെന്നും അവർ തങ്ങൾക്കായി റിസോർട്ടിൽ താമസമൊരുക്കിയിട്ടുണ്ടെന്നും ഇരുവരും കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇവർ പലഘട്ടങ്ങളിലായി നേപ്പാളിലേക്കും ഇത്തരത്തിൽ ഹൈബ്രിഡ് കഞ്ചാവ് കടത്തിയിരുന്നുവെന്നു മൊഴി നൽകിയിട്ടുണ്ട്. കേരളത്തിൽ ഇതാദ്യമായാണ് എത്തുന്നതെന്നും പ്രതികൾ പറഞ്ഞു. ഇവരുടെ പക്കൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് വാങ്ങുന്ന തിരുവനന്തപുരം സംഘത്തെക്കുറിച്ച് കസ്റ്റംസ് അന്വേഷണം തുടങ്ങി.