ത്വയ്ക്വാന്‍ഡോ സ്കോറിങ്ങിൽ വിപ്ലവകരമായ കണ്ടുപിടിത്തവുമായി അമീര്‍

അന്താരാഷ്ട്രതലത്തില്‍ വളരെ പ്രശസ്തമായ കായിക ഇനമാണ് ത്വയ്ക്വാന്‍ഡോ. ഏറെ വൈദഗ്ധ്യം വേണ്ടുന്ന ഈ കായിക ഇനത്തില്‍ ഇന്ത്യയില്‍ മലയാളികള്‍ ഉള്‍പ്പടെ ഒട്ടേറെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. അക്കൂട്ടത്തില്‍ മത്സരിക്കുക മാത്രമല്ല, താരങ്ങളെ പരിശീലിപ്പിക്കുകയും മത്സരങ്ങള്‍ നിയന്ത്രിക്കുകയും ത്വയ്ക്വാന്‍ഡോയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിമാന താരമുണ്ട്, വൈ. അമീര്‍ എന്ന ആലപ്പുഴക്കാരന്‍. ഇപ്പോഴിതാ ത്വയ്ക്വാന്‍ഡോ റഫറിയിങ്ങിലെ പിഴവുകള്‍ പരിഹരിക്കാനായി തദ്ദേശീയമായി ഇലക്ട്രോണിക് സ്‌കോറിങ് സിസ്റ്റം നിര്‍മിച്ചിരിക്കുകയാണ് ഈ ഇന്ത്യന്‍ ദേശീയ ടീമംഗം.
ഏഴാം ക്ലാസുമുതല്‍ പരിശീലനം, 17-ാം വയസില്‍ പരിശീലകന്‍
ഏഴാം ക്ലാസു മുതല്‍ അമീര്‍ ത്വയ്ക്വാന്‍ഡോയില്‍ പരിശീലനം നടത്തുന്നുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്കുശേഷം 17-ാം വയസില്‍ ജില്ലാ ടീമിനെയിറക്കി പരിശീലകനായി. 18-ാം വയസില്‍ അംഗീകൃതമായി സ്വന്തം ടീമിനെ കളത്തിലിറക്കാനും അമീറിനായി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോച്ച് എന്ന പദവിയും അമീറിന് തന്നെയാണ്.
വയലാര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് പടിഞ്ഞാറെ കൊച്ചുപറമ്പില്‍ യൂസഫിന്റെയും ജമീലയുടെയും മകനായ അമീര്‍ വയലാര്‍ രാമവര്‍മ സ്‌കൂളിലെ പഠനത്തിനിടെയാണ് ത്വയ്ക്വാന്‍ഡോയിലേയ്ക്ക് എത്തുന്നത്. 2007ലാണ് പരിശീലനം ആരംഭിക്കുന്നത്.
2009ല്‍ കേരളത്തിനുവേണ്ടി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചു. 2013 ല്‍ മത്സരത്തിനിടെ പരിക്കേറ്റത് അമീറിന് തിരിച്ചടിയായി. ഇതോടെ മത്സരരംഗത്തുനിന്ന് താരത്തിന് പിന്മാറേണ്ടി വന്നു. ഇതിന് ശേഷമാണ് പരീശീലകനെന്ന റോളില്‍ അമീര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. തുടര്‍ന്ന് സംസ്ഥാന ദേശീയ ടീമുകളുടെ പരിശീലകനായി പ്രവര്‍ത്തിച്ചു.
2019ല്‍ മത്സരരംഗത്തേയ്ക്ക് അമീര്‍ ശക്തമായി തിരിച്ചുവന്നു. റാങ്കിങ്ങിലും മികച്ച മുന്നേറ്റം നടത്താന്‍ താരത്തിനായി. ഹൈദരാബാദില്‍ വെച്ചുനടന്ന 'ജീവന്‍' ചാമ്പ്യന്‍ഷിപ്പില്‍ ലോക, ഒളിമ്പിക്ക് റാങ്കിങ്ങുകളിലും ഇടംനേടി.
പത്തനംത്തിട്ട ജില്ലാ ടീമിന്റെ പരിശീലകനും ട്രഷററുമാണ് ഇപ്പോള്‍ അമീര്‍. ലോകറാങ്കിങ്ങില്‍ 500ന് താഴെയും, ഒളിമ്പിക്‌സില്‍ 800ന് താഴെയും കരിയറില്‍ എത്തിയിട്ടുണ്ട്. 20 മലയാളികള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍ അമീറിന്റെ കീഴില്‍ പരിശീലിച്ച് ബ്ലാക്ക്‌ബെല്‍റ്റ് സ്വന്തമാക്കിയിട്ടുണ്ട്.
സംസ്ഥാന ത്വയ്ക്വാന്‍ഡോ അസോസിയേഷന്‍ ഭാരവാഹികളും അന്താരാഷ്ട്ര മാസ്റ്റേഴ്‌സുകളുമായ അജിയും രതീഷും നല്‍കുന്ന പിന്തുണയിലാണ് മത്സരാര്‍ഥിയായും പരിശീലകനായും തിളങ്ങുന്നത്. കൂടുതല്‍പേരെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുകയാണ് പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത് - അമീര്‍
താരമായും പരിശീലകനായും റഫറിയായുമൊക്കെ ത്വയ്ക്വാന്‍ഡോയിലെ സര്‍വ മേഖലയിലും ചുവടുവെച്ച അമീര്‍ ഇപ്പോള്‍ മറ്റൊരു ഉദ്യമത്തിലാണ്, ഇന്ത്യയുടെ സ്വന്തം ഇലക്ട്രോണിക് സ്‌കോറിങ് സിസ്റ്റം(ESS) എന്ന ആഗ്രഹം സഫലമാക്കുക.
ഇന്ത്യയുടെ സ്വന്തം ഇലക്ട്രോണിക് സ്‌കോറിങ് സിസ്റ്റം
ഇന്ത്യയില്‍ നിലവില്‍ മാനുവല്‍ സ്‌കോറിങ് സിസ്റ്റമാണ് ത്വയ്ക്വാന്‍ണ്ടോയില്‍ ഉപയോഗിക്കുന്നത്. വ്യത്യസ്ത ജഡ്ജുമാര്‍ ഓരോ റൗണ്ടിലും നല്‍കുന്ന പോയിന്റിന്റെ ശരാശരി എടുത്താണ് വിജയിയെ നിശ്ചയിക്കുന്നത്. ഓരോ റൗണ്ട് കഴിയുമ്പോള്‍ മാത്രമേ മത്സരാര്‍ഥിക്ക് സ്‌കോര്‍ അറിയാന്‍ സാധിക്കു. മത്സരവേളയില്‍ പോയിന്റ് പ്രദര്‍ശിപ്പിക്കാറുമില്ല.
ഒളിമ്പിക്സിലുള്‍പ്പടെയുള്ള കായിക ഇനമായ ത്വയ്ക്വാന്‍ഡോ ഒരു പ്രാചീന കൊറിയന്‍ മാര്‍ഷ്യല്‍ ആര്‍ട്ട്സാണ്. ത്വയ്ക്വാന്‍ഡോയില്‍ കിക്കുകളിലൂടെയാണ് മത്സരാര്‍ഥിക്ക് പോയിന്റ് ലഭിക്കുന്നത്. എതിരാളിയുടെ തലയിലും നെഞ്ചിലുള്ള കിക്കിനനുസരിച്ചാണ് പോയിന്റാണ് നല്‍കുന്നത്. കൈയും കാലും ഉപയോഗിച്ച് എതിരാളിയെ കിക്ക് ചെയ്യുകയോ പഞ്ച് ചെയ്യുകയോ ചെയ്യാം. എന്നാല്‍ മുഖത്ത് കൈ കൊണ്ട് തൊടാന്‍ പോലും അനുവാദമില്ല. ലോവര്‍ ബോഡി കിക്കും പാടില്ല. ഒരു മിനിറ്റിന്റെ മൂന്ന് റൗണ്ടിനൊടുവില്‍ വിജയിയെ പ്രഖ്യാപിക്കും.
റിങ്ങിന്റെ ഓരോ കോര്‍ണറുകളിലിരിക്കുന്ന ജഡ്ജുമാരില്‍ ആരെങ്കിലും ഒരാള്‍ ഏതെങ്കിലും കിക്ക് കണ്ടില്ലെങ്കില്‍ അത് ആകെ പോയിന്റിനെ കാര്യമായി ബാധിക്കും. വീഡിയോ റീപ്ലെയും വിളിക്കാന്‍ സാധിക്കില്ല. മത്സരഫലം തന്നെ ചിലപ്പോള്‍ മാറിമറിഞ്ഞേക്കാം. തത്സമയം സ്‌കോര്‍ അറിയാന്‍ സാധിക്കാത്തതിനാല്‍ പരാതിപ്പെടാനും ആകില്ല. ചില മത്സരാര്‍ഥികളുടെ മെഡലുകള്‍ വരെ ഇത്തരത്തില്‍ നഷ്ടമായിട്ടുണ്ട്. ത്വയ്ക്വാന്‍ഡോയിലെ മത്സരാര്‍ഥികള്‍ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് സ്‌കോറിങ് സിസ്റ്റത്തിലെ ഈ പോരായ്മകള്‍.
ഈ പോരായ്മകളൊക്കെ പരിഹരിക്കുകയാണ് അമീറിന്റെ ലക്ഷ്യം. ഇതിനായി ഇന്ത്യയുടെ സ്വന്തം സ്‌കോറിങ് സിസ്റ്റം നിര്‍മിക്കുകയാണ് അമീര്‍. ലോകത്തെവിടെയും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് അമീറിന്റെ ഇലക്ട്രോണിക് സ്‌കോറിങ് സിസ്റ്റം. കൃത്യതയും ചെലവ് കുറവാണെന്നതും ഇ.എസ്.എസിന്റെ പ്രത്യേകതയാണ്.
അതേസമയം, അന്താരാഷ്ട്ര തലത്തില്‍ പ്രൊട്ടക്ഷന്‍ സ്‌കോറിങ് സിസ്റ്റമാണ് (PSS) ഉപയോഗിക്കുന്നത്. ഒളിമ്പിക്സിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കുന്ന ഈ പ്രൊട്ടക്ഷന്‍ സ്‌കോറിങ് സിസ്റ്റം വളരെ ചിലവേറിയതാണ്. ഇലക്ട്രോണിക് ബോഡി പ്രൊട്ടക്ടേഴ്സ്, ഇലക്ട്രാണിക് ഹെഡ് പ്രൊട്ടക്ടേഴ്സ്, സെന്‍സിങ് സോക്സ്, റിസീവര്‍ ഓപ്പറേഷന്‍ പ്രോഗ്രാം എന്നിവയെല്ലാം ഉപയോഗിച്ചാണ് പ്രൊട്ടക്ഷന്‍ സ്‌കോറിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.
വളരെ ലളിതമായ പ്രവര്‍ത്തനരീതിയാണ് ഇ.എസ്.എസിന്റേത്. മൊബൈല്‍ ഫോണിലെ ആപ്പും കമ്പ്യൂട്ടറും ഇന്റര്‍നെറ്റുമാണ് പ്രധാന ഭാഗങ്ങള്‍. സാധാരണ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഉപയോഗിക്കാനാകും.
മാനുവല്‍ പോയിന്റ് സിസ്റ്റത്തില്‍ കളിക്കുന്ന കുട്ടികള്‍ക്ക് പ്രധാന മത്സരങ്ങളില്‍ പ്രൊട്ടക്ഷന്‍ സ്‌കോറിങ് സിസ്റ്റം ഉപയോഗിക്കുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുന്നുണ്ട്. ഇ.എസ്.എസ് ഉപയോഗിച്ച് പരിശീലിച്ചാല്‍ ഈ കുറവ് നികത്താനാകും. ഇന്ത്യയ്ക്ക് പുറത്ത് ഇലക്ട്രോണിക് സ്‌കോറിങ് സിസ്റ്റം ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഈ സംവിധാനമില്ല. ജഡ്ജുമാര്‍ നല്‍കുന്ന സ്‌കോര്‍ സ്‌പോട്ടില്‍ കാണാന്‍ സാധിച്ചാല്‍ ഉടന്‍ വീഡിയോ റിപ്ലൈ വിളിക്കാനാകും. പോയിന്റ് നല്‍കുന്നതിലെ സുതാര്യത ഉറപ്പാക്കാന്‍ ഇ.എസ്.എസ് സഹായിക്കും. പോയിന്റ് നോക്കി കളിക്കാനും മത്സരാര്‍ഥികള്‍ക്ക് സാധിക്കും. 2019 മുതല്‍ പരീക്ഷണാര്‍ഥം ഇ.എസ്.എസ് ഉപയോഗിക്കുന്നുണ്ട്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അടുത്ത വര്‍ഷത്തോടെ ലോഞ്ച് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്- അമീര്‍
ത്വയ്കൊന്‍ഡോയെ ഇഷ്ടപ്പെടുന്നവര്‍ക്കും ഇതിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രചോദനമാകുകയാണ് ഈ ചെറുപ്പക്കാരന്‍. ഈ കായിക ഇനത്തിന്റെ ഉന്നമനമാണ് അമീര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ലക്ഷ്യം. ഇന്ത്യയിലെ ത്വയ്കൊന്‍ഡോയുടെ ഭാവിയെത്തന്നെ അമീറിന്റെ കണ്ടുപിടിത്തം മാറ്റിമറിക്കുമെന്ന് ഉറപ്പാണ്.
Content Highlights: electronic scoring system taekwondo