ആർട്ടെമിസ് 2: കടലിൽ സ്രാവിനെ ഓടിക്കാൻ ആളുണ്ടായിരുന്നോ എന്ന് സോഷ്യൽ മീഡിയയിൽ സംശയം; മറുപടി നൽകി നാസ

ചരിത്രം കുറിച്ചുകൊണ്ടാണ് ആർട്ടെമിസ് 2 ദൗത്യസംഘം ചന്ദ്രനെ വലംവെച്ച് ഭൂമിയിൽ തിരിച്ചെത്തിയത്. കാലിഫോർണിയൻ തീരത്ത് പസഫിക് സമുദ്രത്തിലാണ് നാല് സഞ്ചാരികളെ വഹിച്ചുകൊണ്ട് ഓറിയോൺ പേടകം വന്നിറങ്ങിയത്. ദൗത്യസംഘത്തിന്റെ തിരിച്ചുവരവ് അത്ഭുതത്തോടെ വീക്ഷിച്ച ഇന്റർനെറ്റിൽ ചിലർക്ക് ചില സംശയങ്ങളുണ്ടായി; ആരും ചോദിക്കാത്ത ചില ചോദ്യങ്ങൾ അവർ ഉന്നയിച്ചു. കടലിൽ ഇറങ്ങുന്ന സമയത്ത് സ്രാവുകളെ നേരിടേണ്ടി വരുമോ എന്ന ഒരു എക്സ് ഉപയോക്താവിന്റെ ആകാംക്ഷ നാസയുടെ (NASA) ശ്രദ്ധയിൽപ്പെടുകയും ബഹിരാകാശ സഞ്ചാരികൾ സമുദ്രോപരിതലത്തിൽ എത്തുമ്പോൾ കൃത്യമായി എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമാക്കുന്ന നാസയുടെ മറുപടി ശ്രദ്ധനേടുകയും ചെയ്തു.
ആർട്ടെമിസ് സമുദ്രത്തിൽ വന്നുവീഴുന്നത് കണ്ടപ്പോൾ തോന്നിയ ഒരു ആകാംക്ഷയാണ്, അവിടെ സ്രാവുകളില്ലെന്ന് ഉറപ്പുവരുത്തുന്നത് ആരുടെയെങ്കിലും ജോലിയാണോ? എന്നായിരുന്നു അമേരിക്കക്കാരനായ അധ്യാപകനും എഴുത്തുകാരനുമായ ചാസ്റ്റെൻ ബട്ടിഗീഗിന്റെ സംശയം.
അധികം വൈകാതെതന്നെ നാസ ഇതിന് മറുപടി നൽകി: "അതെ, റിക്കവറി ടീമുകൾ ആ മേഖല നിരീക്ഷിക്കുന്നുണ്ട്. സ്വീകരണച്ചടങ്ങ് മാത്രമാണ് അവിടെ ബഹിരാകാശ സഞ്ചാരികളെ കാത്തിരിക്കുന്നത്."
ആ മേഖലയിൽ സ്രാവിനെ കണ്ടാൽ നാസ എന്തുചെയ്യും എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. സ്രാവിനെ പേടിപ്പിച്ചുവിടുമോ എന്നും അയാൾ ചോദിച്ചു. തന്റെ ഭാര്യയ്ക്കും ഇതേ സംശയമുണ്ടെന്നും അയാൾ കൂട്ടിച്ചേർത്തു.
തുടർന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ ചോദിച്ചു. ഒരു പേടകം ബഹിരാകാശത്തുനിന്ന് കടലിൽ വന്നുവീഴുമ്പോൾ സ്രാവുകൾ എന്താണ് ചിന്തിക്കുക എന്നായിരുന്നു മറ്റൊരാളുടെ സംശയം.
ബഹിരാകാശരംഗത്തെ ചരിത്രനിമിഷം നശിപ്പിക്കപ്പെടാതിരിക്കാൻ, സ്രാവിനെ ഓടിക്കുന്ന ജോലി മാത്രം ചെയ്യുന്ന ഒരാളെക്കുറിച്ച് ചിന്തിച്ചുനോക്കൂ എന്നായിരുന്നു മൂന്നാമന്റെ പ്രതികരണം.
പത്തു ദിവസത്തെ ദൗത്യം പൂർത്തിയാക്കി ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെയാണ് ആർട്ടെമിസ് ദൗത്യസംഘം സഞ്ചരിച്ച ഓറിയോൺ പേടകം പസഫിക് സമുദ്രത്തിൽ സുരക്ഷിതമായി വന്നിറങ്ങിയത്. കമാൻഡർ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയുടെ ജെറമി ഹാൻസൺ എന്നിവരടങ്ങുന്ന സംഘമാണ് ചരിത്രയാത്ര പൂർത്തിയാക്കിയത്. ആകെ ഏഴുലക്ഷത്തി ഇരുനൂറ്റിമുപ്പത്തിയേഴ് മൈൽ ദൂരമാണ് ഈ ദൗത്യസംഘം സഞ്ചരിച്ചത്.
Content Highlights: Following the historic return of the Artemis 2 mission in the Pacific Ocean, NASA responded to viral social media queries regarding whether recovery teams monitor the landing site for sharks to ensure astronaut safety.