സംസ്ഥാന ഒളിമ്പിക്‌സിൽ ഹാട്രിക് സ്വർണം, നിവേദ്യയ്ക്ക് ഇനിയും മോഹങ്ങളേറെ

തിരുവനന്തപുരം: ഇനി ദേശീയ തലത്തിലും സ്വർണം നേടണം. നിവേദ്യ ആത്മവിശ്വാസത്തോടെയാണ് ഇങ്ങനെ പറഞ്ഞത്. അതും സ്വപ്നസമാനമായ നേട്ടം കൈവരിച്ചുകൊണ്ട്. സംസ്ഥാന ഒളിമ്പിക്‌സിൽ ഹാട്രിക് സ്വർണം നേടിയതിന് പിന്നാലെയാണ് നിവേദ്യ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഇനിയും ഉയരങ്ങൾ കീഴടക്കാനുള്ള യാത്ര തുടരുമെന്നും ഈ പ്ലസ് വൺ വിദ്യാർഥിനി പറയുന്നു.
സംസ്ഥാന ഒളിമ്പിക്‌സിൽ നിവേദ്യയുടെ മൂന്നാമത്തെ സ്വർണമാണിത്. 400 മീറ്ററിന് പുറമേ നേരത്തേ 800 മീറ്ററിലും 1500 മീറ്ററിലും നിവേദ്യ സ്വർണം നേടിയിരുന്നു. വിഎംഎച്ച്എസ്എസ് വടവന്നൂരിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെയാണ് നിവേദ്യയുടെ താമസം. അമ്മ ഒരു ആശ്രമത്തിൽ ജോലി ചെയ്യുകയാണ്.
''അതീവ സന്തോഷത്തിലാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ വരുമെന്ന് കരുതിയിരുന്നു. പക്ഷേ സ്വർണം നേടുമെന്ന് പ്രതീക്ഷിച്ചിട്ടേയില്ല. അജയ്കുമാർ സാറാണ് എല്ലാ പരിശീലനവും പിന്തുണയും നൽകുന്നത്. പരമാവധി ശ്രമിക്കണമെന്ന് അമ്മയും പറഞ്ഞു. അതുപോലെ ചെയ്യാൻ സാധിച്ചു. ഇനി ദേശീയ തലത്തിൽ 800 മീറ്ററിലും ഇതാവർത്തിക്കണം.'' - നിവേദ്യ പറഞ്ഞു.
നാലുവർഷമായി അജയ് കുമാർ നിവേദ്യയെ പരിശീലിപ്പിക്കുന്നുണ്ട്. പരിശീലനത്തിൽ ഒരു മുടക്കവും വരുത്താത്തയാളാണ് നിവേദ്യയെന്നും പ്രതീക്ഷിച്ച മൂന്ന് ഇനത്തിലും അവൾ സ്വർണം നേടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മെഡലുകൾ വാരിക്കൂട്ടി മടങ്ങുന്ന നിവേദ്യക്ക് സ്വന്തമായി വീടില്ലെന്നും പരിശീലകനായ അജയ് കുമാർ പറയുന്നു. നിവേദ്യയ്ക്ക് പുറമേ അജയ് കുമാർ പരിശീലിപ്പിക്കുന്ന മറ്റു കുട്ടികളും മേളയിൽ മെഡൽ നേടിയിട്ടുണ്ട്. കുട്ടികളുടെ നേട്ടത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് അജയ് കുമാർ കൂട്ടിച്ചേർത്തു.
Content Highlights: Nivedya clinches her third consecutive gold medal at the State Olympics! Discover her inspiring journey and ambitious plans for national championships