എ.എം. ഇക്ബാല്‍ അന്തരിച്ചു; വിടവാങ്ങിയത് കോട്ടയത്തിന്റെ ആദ്യ രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ താരം

മുഹമ്മദ് ഇക്ബാൽ (ഇടത്തുനിന്ന് രണ്ടാമത്) രണ്ടുമാസം മുൻപ് കോട്ടയം വൈഎംസിഎയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം എടുത്ത ചിത്രം
മുഹമ്മദ് ഇക്ബാൽ (ഇടത്തുനിന്ന് രണ്ടാമത്) രണ്ടുമാസം മുൻപ് കോട്ടയം വൈഎംസിഎയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ സുഹൃത്തുക്കൾക്കൊപ്പം എടുത്ത ചിത്രം

കോട്ടയം: തിങ്കളാഴ്ച രാവിലെ രാജ്യാന്തര ബാസ്‌കറ്റ്‌ബോള്‍ താരം മുഹമ്മദ് ഇക്ബാലിന്റെ (73) വേര്‍പാട് അറിഞ്ഞപ്പോള്‍ കോട്ടയവും വേദനിച്ചു. ആലുവയില്‍ നെസ്റ്റ് എന്ന ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോഴും കോട്ടയത്തെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തി. കോട്ടയത്തിന്റെ ബാസ്‌ക്കറ്റ് ബോള്‍ ചരിത്രം സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തതിന്റെ ആത്മബന്ധം കൂടിയായിരുന്നു അത്. കോട്ടയത്ത് ഇക്ബാല്‍ എത്തിയാല്‍ ഒപ്പം വലിയ കൂട്ടായ്മയും കാണും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ചലച്ചിത്ര നടന്‍ വിജയരാഘവന്‍, പ്രേംപ്രകാശ്, മുന്‍ ജില്ലാ പോലീസ് മേധാവി ആയിരുന്ന എ.എന്‍. വേണുഗോപാല്‍, സംവിധായകന്‍ ജോഷി മാത്യു, കോട്ടയത്തെ എല്ലാക്കാലത്തേയും ബാസ്‌ക്റ്റ് ബോള്‍ താരങ്ങളും ഒപ്പം ഉണ്ടാകുമായിരുന്നു. എറണാകുളത്ത് താമസിക്കുമ്പോഴും ഇക്ബാല്‍ കോട്ടയം കാരനായിരുന്നു. രാജ്യാന്തര ബാസ്‌ക്റ്റ് ബോള്‍ മത്സരത്തില്‍ തെന്നിന്ത്യന്‍ സംസ്ഥാനം ആദ്യവിജയം നേടിയതിന്റെ 50-ാം വര്‍ഷം ആഘോഷിക്കാന്‍ വൈഎംസിഎ യില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ രണ്ടുമാസം മുന്‍പ് അദ്ദേഹം അവസാനമായി കോട്ടയത്ത് എത്തിയത് ഓര്‍ക്കുകയാണ് സംസ്ഥാന സീനിയര്‍ ബാസ്‌ക്റ്റ് ബോള്‍ താരം സജി എബ്രഹാം. കോട്ടയം മണക്കപ്പറമ്പില്‍ പരേതനായ ഇസ്മയില്‍ അലിയുടെ നഗരത്തിലെ കേരളാഗ്ലാസ് പാലസ് എന്ന കടയെ ചുറ്റിപ്പറ്റിയായിരുന്നു ഇക്ബാലിന്റെ യൗവനം.

അക്കാലത്ത് പഠിച്ചിരുന്ന കോളേജുകളെ പോലെ വൈഎംസിയേയുമായും അടുത്തബന്ധം പുലര്‍ത്തി. തുടക്കം വൈഎംസിഎ ബാസ്‌ക്റ്റ് ബോള്‍ മത്സരവേദികളായിരുന്നു. 1968-69 ല്‍ കൊല്‍ക്കത്ത നാഷണല്‍സിലൂടെ സംസ്ഥാന ടീമില്‍ സ്ഥാനം നേടി. ആ വര്‍ഷം തന്നെ ഓള്‍ ഇന്ത്യ സ്റ്റാറായി. മനിലയില്‍ 1970-ല്‍ നടന്ന പത്താമത് ഇന്‍വിറ്റേഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാംസ്ഥാനം നേടിയപ്പോള്‍ ടീമിലെ ഏക മലയാളി സാന്നിദ്ധ്യമായിരുന്നു ഇക്ബാല്‍.

റീബൗണ്ട് എന്ന ബാസ്‌ക്റ്റ്‌ബോള്‍ താരങ്ങളുടെ കൂട്ടായ്മക്ക് രൂപം കൊടുത്തതും കോട്ടയം ആസ്ഥാനമായാണ്. ആ കൂട്ടായ്മയിലൂടെ കേരളത്തില്‍ മികച്ച ബാസ്‌ക്റ്റ് ബോള്‍ മത്സരങ്ങള്‍ക്കും അദ്ദേഹം കളമൊരുക്കിയിരുന്നു. കോട്ടയത്തെ തന്റെ സുഹൃത്ത് കൂടിയായ സംവിധായകന്‍ ജോഷി മാത്യുവിന്റെ 'നൊമ്പരക്കൂട്'എന്ന ചിത്രത്തില്‍ അഭിനയിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. എന്നോടുള്ള സൗഹൃദത്തിന് പുറത്താണ് ഇക്ബാല്‍ അഭിനയിച്ചതെന്ന് ജോഷി മാത്യു പറയുന്നു.

എ.എം. ഇക്ബാല്‍

ബാസ്‌കറ്റ് ബോള്‍ താരം എ.എം. ഇക്ബാല്‍ അന്തരിച്ചു

ആലുവ: രാജ്യാന്തര ബാസ്‌കറ്റ്ബോള്‍ താരവും നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടറുമായ കൊച്ചി മാടവന പനക്കപ്പറമ്പ് എ.എം. ഇക്ബാല്‍ (73) അന്തരിച്ചു.

കോട്ടയത്ത് തേയില ബിസിനസുകാരന്‍ പരേതരായ ഇസ്മയില്‍ അലിയുടെയും സുഹറാ ബീവിയുടെയും മകനാണ്. കോട്ടയം ബസേലിയോസ് കോളേജ്, കേരള യൂണിവേഴ്സിറ്റി, കേരള സംസ്ഥാന ടീം ക്യാപ്റ്റനുമായിരുന്നു. 1973-74 കാലഘട്ടത്തില്‍ കേരള സീനിയര്‍ ടീം ക്യാപ്റ്റനായിരുന്ന അദ്ദേഹം 1971-ല്‍ ടോക്യോയില്‍ നടന്ന ആറാമത് ഏഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ചാന്പ്യന്‍ഷിപ്പിലും പങ്കെടുത്തിട്ടുണ്ട്.

ബാസ്‌കറ്റ്ബോള്‍ താരങ്ങളുടെ കൂട്ടായ്മയായ ടീം റീബൗണ്ടേഴ്സിന്റെ പ്രസിഡന്റാണ്. ആലുവ ജാമിഅ ഹസനിയ ട്രസ്റ്റ് അംഗമാണ്.

ഭാര്യ: റാബിയ ആലുവ മാനാടത്ത് കുടുംബാംഗം. മക്കള്‍: ടീന (അബുദാബി), ആസിഫ് (എക്‌സ്പഡൈറ്റേഴ്സ്, കൊച്ചി). മരുമക്കള്‍: സൂരജ് (അബുദാബി), ഐഷ.

Content Highlights: Remembering AM Iqbal, India`s renowned basketball player and Kottayam`s pride, who passed away at 73