ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍; ടീമിന് ഇന്ത്യന്‍ പരിശീലകന്‍ 13 വര്‍ഷത്തിനു ശേഷം

Photo: ANI
Photo: ANI

ന്യൂഡല്‍ഹി: ഖാലിദ് ജമീല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകന്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) വെള്ളിയാഴ്ചയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2011-12 കാലഘട്ടത്തില്‍ പരിശീലകനായ സാവിയോ മെദെയ്‌രയ്ക്കു ശേഷം ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്ന ഇന്ത്യക്കാരനാണ് ഖാലിദ് ജമീല്‍. 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഒരു ഇന്ത്യന്‍ പരിശീലകനെ ലഭിക്കുന്നത്. എഐഎഫ്എഫ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗമാണ് പുതിയ പരിശീലകനെ പ്രഖ്യാപിച്ചത്. സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, സ്റ്റെഫാന്‍ തര്‍ക്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് ജമീല്‍ ഈ സ്ഥാനത്തെത്തിയത്.

അതേസമയം 20 വര്‍ഷത്തിനുശേഷമാണ് ദേശീയ ഫുട്‌ബോള്‍ ടീമിന് ഒരു മുഴുവന്‍സമയ ഇന്ത്യന്‍ പരിശീലകനെ ലഭിക്കുന്നത്. 2005-ല്‍ സുഖ്വിന്ദര്‍ സിങ്ങാണ് അവസാനമായി ഈ സ്ഥാനം വഹിച്ചത്. 2011-12 സീസണില്‍ അര്‍മാന്‍ഡോ കൊളാസോയ്ക്കും സാവിയോ മെദയ്‌രയ്ക്കും ഇടക്കാല ചുമതലയാണ് ഉണ്ടായിരുന്നത്.

ഇന്ത്യന്‍ ഫുട്ബോളിനെ നന്നായി അറിയുകയും ചെറിയ ടീമുകളെക്കൊണ്ട് വലിയ നേട്ടങ്ങളുണ്ടാക്കുകയും ചെയ്ത ഖാലിദ് ജമീല്‍ തന്നെ പരിശീലക സ്ഥാനത്തെത്തുമെന്ന് സൂചനയുണ്ടായിരുന്നു. പരിശീലക സ്ഥാനത്തേക്ക് 170-ഓളം അപേക്ഷകളാണ് ഫെഡറേഷന് ലഭിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം. വിജയന്‍ അധ്യക്ഷനായ ടെക്നിക്കല്‍ കമ്മിറ്റിയാണ് ചുരുക്കപ്പട്ടികയിലെ മൂന്നുപേരെ തിരഞ്ഞെടുത്തത്. ഈ പട്ടികയാണ് പിന്നീട് എക്സിക്യുട്ടീവ് കമ്മിറ്റിക്ക് കൈമാറിയത്. എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിക്കുകയും ജാമിലിന്റെ നിയമനം സ്ഥിരീകരിക്കുകയുമായിരുന്നു. 

എഎഫ്സി പ്രോ ലൈസന്‍സ് ഉടമയായ ജാമില്‍ ഐ-ലീഗ്, ഐ-ലീഗ് 2, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. 2017-ല്‍ ഐസ്വാളിനൊപ്പം നേടിയ ഐ-ലീഗ് കിരീടനേട്ടം, ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ ചരിത്രപരമായ നേട്ടങ്ങളിലൊന്നായിരുന്നു. നിലവില്‍ ജംഷേദ്പുര്‍ എഫ്‌സിയുടെ പരിശീലകനാണ്.

Content Highlights: Khalid Jamil becomes first Indian football coach in 13 years, succeeding Savio Medeira