52 വർഷത്തിന് ശേഷം യോഗ്യത, പക്ഷേ ഹെയ്തിക്കാർക്ക് ലോകകപ്പ് കാണാനാവുമോ?; ട്രംപിന്റെ യാത്രാവിലക്ക് തിരിച്ചടി

ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.പി.
ഡൊണാൾഡ് ട്രംപ് | ഫോട്ടോ: എ.പി.

വാഷിങ്ടൺ: രാജ്യത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തേയും കലാപങ്ങളെയും അതിജീവിച്ചാണ് ഹെയ്തി 2026 ഫിഫ ലോകകപ്പിന് ടിക്കറ്റെടുത്തത്. സമാനതകളില്ലാത്ത പോരാട്ടമായിരുന്നു അത്. 52 വർഷത്തിനുശേഷമാണ് ഹെയ്തി ലോകകപ്പിന് യോഗ്യത നേടുന്നത് . രാജ്യം ഒന്നടങ്കം ലോകകപ്പിന് യോഗ്യത നേടിയതിന്റെ ആവേശത്തിലാണ്. എന്നാൽ ഹെയ്തിക്കാർക്ക് നിരാശ സമ്മാനിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. രാജ്യം അടുത്തവർഷം ലോകകപ്പ് കളിക്കുമ്പോൾ ആരാധകർക്ക് കളികാണാനായി അമേരിക്കയിൽ പോകാനാവില്ലെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഹെയ്തിയുൾപ്പെടെ 12 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്കുണ്ട്. അതിനാൽ ഹെയ്തി പൗരന്മാർക്ക് അമേരിക്കയിൽ വെച്ച് കളികാണാൻ സാധിച്ചേക്കില്ല. ഈ വർഷം ജൂണിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കേർപ്പെടുത്തിയത്. അഫ്ഗാനിസ്താന്‍, മ്യാന്‍മാര്‍, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, യെമന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് നിരോധനമേര്‍പ്പെടുത്തിയത്.

അതേസമയം ഹെയ്തി താരങ്ങൾക്ക് ലോകകപ്പ് കളിക്കുന്നതിന് തടസ്സമുണ്ടാകില്ല. ലോകകപ്പ് പോലെയുള്ള ആഗോള ടൂർണമെന്റുകൾ കളിക്കാനെത്തുന്ന കായികതാരങ്ങളെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താരങ്ങൾക്ക് പുറമേ പരിശീലകർക്കും കുടുംബാംഗങ്ങൾക്കും യുഎസ്സിലേക്ക് യാത്ര ചെയ്യാം. എന്നാൽ ആരാധകർക്ക് കളികാണാനാവുമോ എന്നുറപ്പില്ല.

ക്യൂബ ഉള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഭാഗിക വിലക്കും ട്രംപ് ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്കയുടെ ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണ് നിരോധനമെന്നാണ് വൈറ്റ് ഹൗസ് നല്‍കുന്ന വിശദീകരണം. ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോണ്‍, ടോഗോ, തുര്‍ക്ക്‌മെനിസ്താന്‍, വെനസ്വേല എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഭാഗിക വിലക്കേര്‍പ്പെടുത്തിയത്. കൊളറാഡോയിലെ ബൗള്‍ഡറില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നാലെ ശരിയായ പരിശോധനയ്ക്ക് വിധേയരാകാത്ത വിദേശ പൗരന്മാരുടെ പ്രവേശനം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നുവെന്ന് വിലയിരുത്തിയാണ് നടപടി.

Content Highlights: U.S. Government’s travel bans many Haitian fans will not be able to go to World Cup