അവരന്ന് പാകിസ്താനിൽ പോയില്ല, പകരം ഇന്ത്യക്കൊരു സൂപ്പർസ്റ്റാറിനെ സമ്മാനിച്ചു

നെഞ്ചില്‍ ഏത് മെഡലണിയുമ്പോഴും സന്തോഷത്തിനൊപ്പം പര്‍വേജിന്റെ മനസ്സിലൊരു കൊള്ളിയാന്‍ കൂടി മിന്നും. മുതുകത്ത് വെള്ളിടിപോലൊരു വേദന പുളയും. പൊള്ളി തിണര്‍ത്തുനില്‍ക്കുന്ന ആ നോവിലൊന്ന് തൊട്ടുനോക്കിയേ പര്‍വേജ് ഖാന്‍ എന്ന ഹരിയാനക്കാരന് ഏത് മെഡലിലും ചുംബിക്കാനാവൂ. സ്വപ്നവേഗമുള്ള നേട്ടങ്ങള്‍ മുറിവുണക്കിയ, പഴകിയ ആ വേദനയില്‍ നിന്നാണ്, ഓടിത്താണ്ടിയ ആ യാതനയില്‍ നിന്നാണ് ദാരിദ്ര്യം നരച്ചുനില്‍ക്കുന്ന ചഹല്‍ക്ക മുതൽ അമേരിക്കയിലെ ഫ്ളോറിഡ വരെ ഓടിയെത്തിയത്. ഇന്ത്യന്‍ അത്ലറ്റിക്സിന്റെ അത്ഭുതംചാലിച്ച പ്രതീക്ഷയായി വളരുന്നത്.
അഞ്ചാറ് കൊല്ലം മുന്‍പത്തെ കഥയാണത്. കനംതൂങ്ങുന്ന സങ്കടത്തോടെയായിരുന്നു അന്ന് ഒൻപതാം ക്ലാസുകാരനായ പർവേജിന്റെ വീട്ടിലേയ്ക്കുള്ള മടക്കം. കണക്ക് പേപ്പര്‍ പിന്നെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ചുവപ്പുവീണ ഉത്തരക്കടലാസുമായി വീട്ടില്‍ ചെല്ലുന്നതെങ്ങനെ? അച്ഛന്‍ അത് സഹിക്കുന്നത് എങ്ങനെ? ഗോതമ്പ് പാടത്ത് കൂട്ടുകൃഷിയിറക്കുമ്പോഴും ചെറിയ കൂലിക്ക് ആരുടെയൊക്കെയോ പാടങ്ങളില്‍ വെയില്‍ കാഞ്ഞ് വിയര്‍ത്തൊഴുകുമ്പോഴും തീറ്റപ്പുല്ലു വെട്ടിയും എരുമകളെ പോറ്റിയും എല്ലുമുറിഞ്ഞ് തളരുമ്പോഴുമെല്ലാം മനസ്സില്‍ ഒരൊറ്റ കിനാവേ ഉണ്ടായിരുന്നുള്ളൂ നഫീസ് ഖാന്. മക്കള്‍ പഠിച്ചൊരു കരപറ്റുന്ന ദിവസം. അവര്‍ നാട്ടിലെ മറ്റ് കുട്ടികളെ പോലെയായിപ്പോകരുതെന്നൊരു കരുതലായിരുന്നു ഈ കഷ്ടപ്പാടുകളുടെ ഇന്ധനമത്രയും. ആ മകനാണ് പരീക്ഷയില്‍ തോറ്റ് തല കുമ്പിട്ടുവരുന്നത്. കുറ്റബോധം ഉള്ളില്‍ വിങ്ങിയപ്പോള്‍ വീട്ടിലേയ്ക്കുള്ള പര്‍വേജിന്റെ വേഗം കുറഞ്ഞുകുറഞ്ഞു വന്നു.
Content Highlights: parvej khan, india, athlet, SEC outdoor track and field championships, florida, Nuh haryana