അന്ന് ടെസ്റ്റ് താരങ്ങള്‍ക്ക് കിട്ടിയത് ദിവസേന 50 രൂപ,രഞ്ജി താരങ്ങള്‍ക്ക് അഞ്ച് രൂപ-രത്‌നാകര്‍ ഷെട്ടി

ധോനിയും രത്‌നാകര്‍ ഷെട്ടിയും | PTI
ധോനിയും രത്‌നാകര്‍ ഷെട്ടിയും | PTI

ന്യൂഡല്‍ഹി: തുടക്കകാലഘട്ടത്തില്‍  ഇന്ത്യന്‍ ക്രിക്കറ്റ് ടീം നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ബിസിസിഐ ചീഫ് അഡ്മിനിട്രേറ്റീവ് ഓഫീസര്‍ രത്‌നാകര്‍ ഷെട്ടി. അന്ന് വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളുമായി പരമ്പര കളിക്കാന്‍ പണം തടസ്സമായിരുന്നുവെന്നും ടെസ്റ്റില്‍ താരങ്ങള്‍ക്ക് ദിവസവും അമ്പത് രൂപയാണ് പ്രതിഫലമായി കിട്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് രത്‌നാകര്‍ ഷെട്ടിയുടെ പ്രതികരണം.

'അന്ന് ടെസ്റ്റില്‍ താരങ്ങള്‍ക്ക് ദിവസവും അമ്പത് രൂപയാണ് കിട്ടിയിരുന്നത്. ഇതൊന്നും ഇന്നത്തെ ചെറുപ്പക്കാര്‍ തിരിച്ചറിയുന്നില്ല. രഞ്ജി ട്രോഫി കളിക്കുന്ന താരങ്ങള്‍ക്കാകട്ടെ അഞ്ച് രൂപയാണ് ലഭിച്ചിരുന്നത്. പക്ഷേ ആരും മുറുമുറുപ്പ് പ്രകടിപ്പിച്ചില്ല. സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനായും കളിക്കുന്നതില്‍ താരങ്ങള്‍ക്ക് സന്തോഷവും അഭിമാനവുമാണ് ഉണ്ടായിരുന്നത്. ആ രീതിയിലാണ് കളിക്കാര്‍ തുടര്‍ന്നുപോന്നിരുന്നത്.'- രത്‌നാകര്‍ ഷെട്ടി പറഞ്ഞു,

'അന്ന് പണമുണ്ടായിരുന്നില്ല. ബിസിസിഐ യുടെ ട്രഷറര്‍ പോസ്റ്റില്‍ 65 വര്‍ഷമായി രണ്ടുപേരാണ് പ്രവര്‍ത്തിച്ചിരുന്നത്. സായ് ഇറാനിയും ചിദംബരവും. ഓരോരുത്തരും 30-35 വര്‍ഷങ്ങള്‍ ബിസിസിഐയുടെ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തു. പണം വിവേകത്തോടെ ചെലവഴിക്കണമെന്ന് ഇവര്‍ അംഗങ്ങളെയെല്ലാം ബോധ്യപ്പെടുത്തി.'

'പരമ്പര കളിക്കാന്‍ വെസ്റ്റിന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളോട് ആവശ്യപ്പെടുമ്പോഴാണ് പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നത്. അവര്‍ ഇന്ത്യയിലേക്ക് വരാനായി പണം നല്‍കേണ്ടിയിരുന്നു. ഇന്ത്യയില്‍ വന്ന് കളിക്കാന്‍ ഈ ടീമുകള്‍ മുന്നോട്ടുവെച്ച പ്രധാനപ്പെട്ട ആവശ്യം ഇതായിരുന്നു. എന്നാല്‍ ഇന്ന് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ക്ക് ഇന്ത്യ അവിടെ പോയി അഞ്ച് ടെസ്റ്റ് കളിക്കുകയാണ് വേണ്ടിയിരുന്നത്.'- രത്‌നാകര്‍ ഷെട്ടി പറഞ്ഞു,

'1983 ല്‍ ലോകകപ്പ് വിജയിച്ചതിന് ശേഷമുള്ള ഒരു സംഭവവും അദ്ദേഹം ഓര്‍ത്തെടുത്തു. ലോകകപ്പ് വിജയിച്ചതിന് ശേഷം അന്നത്തെ ബിസിസിഐ പ്രസിഡന്റായിരുന്ന സാല്‍വെ ഡ്രസ്സിങ് റൂമില്‍ വന്നു. ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആ നിമിഷത്തില്‍ ഒന്നും പ്രഖ്യാപിതിരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് പിന്നീട് പറഞ്ഞത്. അന്ന് ഒരു ലക്ഷമെന്നത് വലിയ തുകയാണ്. പിന്നാലെ ബിസിസിഐ ട്രഷറര്‍ പണമില്ലെന്ന് അറിയിച്ചു. എന്നാല്‍ ലതാ മങ്കേഷ്‌കറിന്റെ സംഗീതപരിപാടി നടത്തിയാണ് പണം കണ്ടെത്തിയത്. 21 ലക്ഷം കിട്ടി. അതില്‍ 14 ലക്ഷത്തോളം താരങ്ങള്‍ക്കും മാനേജര്‍ക്കും നല്‍കിയെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Content Highlights: indian cricket evolution bcci financial struggles ratnakar shetty