നിസ്സഹായതയുടെ അറിവ്; ഞാനിൽനിന്ന് ഞങ്ങളിലേക്കുള്ള വളർച്ച | ദൈവദശകത്തിലെ ഗീതാസാരം 10

ആത്മാനന്ദത്തിന്റെ രഥ്യയിൽ ജയിക്കാൻ നിന്റെ സ്മരണ വേണമെന്ന പ്രാർഥനയിലാണ് നേരത്തേ തന്നെ. അവിടെ പക്ഷേ ഒന്നുകൂടി സംഭവിക്കുന്നുണ്ട്. ഭഗവാനെ പുകഴ്ത്തുന്നത് ഞങ്ങളാണ്. ഞാൻ എന്ന ഭാവം തോന്നാതാവുകയാണ്. അത് തോന്നുമ്പോഴോ? എല്ലാം ഞാൻ തന്നെ എന്നും തോന്നിത്തുടങ്ങി. അതിനാണ് ആനന്ദരൂപനായ ഹരിനാരായണനെ ഓർക്കുന്നതും പുകഴ്ത്തുന്നതും.
പരമമായ ഈശ്വരനെ ഓർത്താലോ? അന്ധതമസ്സു നിറഞ്ഞ ആസുരലോകം ചകിതമായി ഓടിയകലുകയായി. ആ മഹാദേവനെ ഓർക്കുമ്പോൾ സർവം നിറയുന്ന ആനന്ദത്തിലേക്കും നടക്കുകയായി. പരമമായ മഹിമ നിറഞ്ഞവനാണ് ആ ഈശ്വരൻ. ഈശാവാസ്യ ഉപനിഷത്തിൽ പറയുന്നതു പോലെ ആദ്യം മോഹിതരായ ആത്മഹന്താക്കളാണ് അതിൽ പോയിരുന്നത്. അവർ മരിച്ചതിന് തുല്യരായിരുന്നു. ഞാനെന്നും എന്റേത് എന്നുമുള്ള കേമത്തമായിരുന്നു ആ മായാവാരിധിയുടെ വിശേഷം. മനസ്സിൽ പരമമായ ഈശ്വരൻ നിറയുമ്പോൾ ആ കൂരിരുട്ടിനെ കീറിമുറിക്കുന്ന മഹാദ്യുതി വന്നെത്തുകയാണ്. ആ പ്രകാശത്തിൽ കണ്ണു തെളിയുമ്പോൾ പിന്നെ മായ അടുത്തെങ്ങും ഉണ്ടാവില്ല.