ടീമിനെ ജയിപ്പിക്കാനാവാതെ 500 റണ്‍സ് നേടിയിട്ട് എന്ത് പ്രയോജനം? സഞ്ജുവിനെതിരേ ഗാവസ്‌ക്കര്‍

Photo | AP
Photo | AP

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സ് ക്വാളിഫയറില്‍ പുറത്തായതിനു പിന്നാലെ ക്യാപ്റ്റന്‍ സഞ്ജു സാംസണെതിരേ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌ക്കര്‍. ടീമിനെ ജയിപ്പിക്കാനോ കപ്പ് നേടാനോ സാധ്യമാവാതെ 500 റണ്‍സ് നേടിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഗാവസ്‌ക്കര്‍ ചോദിച്ചു. ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി ഉള്‍പ്പെടാന്‍ കഴിയാത്തതിന്റെ കാരണം മോശം ഷോട്ട് തിരഞ്ഞെടുപ്പുകളാണ്. ഷോട്ട് തിരഞ്ഞെടുപ്പ് നല്ലതായിരുന്നെങ്കില്‍ ദേശീയ ടീമില്‍ നീണ്ട കരിയര്‍ സാധ്യമാവുമായിരുന്നു. ടി20 ലോകകപ്പില്‍ ലഭിച്ച അവസരം സഞ്ജു മുതലെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഗാവസ്‌ക്കര്‍ പറഞ്ഞു. 

'മത്സരം ജയിപ്പിക്കാനോ കപ്പ് നേടാനോ കഴിയാതെ 500 റണ്‍സ് നേടിയിട്ട് എന്ത് പ്രയോജനമാണുള്ളത്? ആകര്‍ഷകമായ ഷോട്ട് കളിച്ചപ്പോഴാണ് എല്ലാവരും പുറത്തായത്. സാംസണ് എന്തുകൊണ്ടാണ് ഇന്ത്യന്‍ ടീമില്‍ സ്ഥിരമായി അവസരം ലഭിക്കാത്തത്? ഷോട്ട് തിരഞ്ഞെടുപ്പുകളാണ് അദ്ദേഹത്തെ പുറത്തിരുത്തുന്നതിനുള്ള കാരണം. ഷോട്ട് തിരഞ്ഞെടുപ്പുകള്‍ നല്ലതായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീമില്‍ നീണ്ട കരിയറിന് സാധ്യമാവുമായിരുന്നു. ടി20 ലോകകപ്പില്‍ ലഭിച്ച അവസരം, അദ്ദേഹമ പരമാവധി പ്രയോജനപ്പെടുത്തുമെന്നാണ് എന്റെ പ്രതീക്ഷ'-ഗാവസ്‌ക്കര്‍ പറഞ്ഞു. 

സീസണില്‍ പ്ലേഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയപ്പെട്ടാണ് രാജസ്ഥാന്‍ പുറത്തായത്. എങ്കിലും സഞ്ജുവിന്റെ ക്യാപ്റ്റന്‍സി പ്രകീര്‍ത്തിക്കപ്പെട്ടു. ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്ററെന്ന നിലയിലും സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാനായി. 153.47 സ്‌ട്രൈക്ക് റേറ്റില്‍ 48.27 ആവറേജോടെ 531 റണ്‍സാണ് സാംസന്റെ സീസണിലെ സമ്പാദ്യം. പക്ഷേ, ഹൈദരാബാദിനെതിരായ ക്വാളിഫയര്‍ മത്സരത്തില്‍ 11 പന്തില്‍ 10 റണ്‍സോടെ നിറംമങ്ങി.

Content Highlights: sunil gavaskar against sanju samson based on ipl performance