ടി20ക്കിടെ ഹോട്ടൽ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറി, ബഹളം വെച്ച് യുവതി; മാപ്പ് പറഞ്ഞ് മാനേജർ

#സ്പോർട്സ് ഡെസ്ക്
പാകിസ്താൻ ക്രിക്കറ്റ് ടീം | AFP
പാകിസ്താൻ ക്രിക്കറ്റ് ടീം | AFP

കൊളംബോ: ടി20 ലോകകപ്പിൽ ദയനീയ പ്രകടനമായിരുന്നു പാകിസ്താൻ ടീമിന്റേത്. മുൻനിര താരങ്ങളെല്ലാം നിരാശപ്പെടുത്തിയതോടെ ടീം സെമി കാണാതെ പുറത്തായിരുന്നു. ഇപ്പോഴിതാ പാക് ടീമുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഒരു പാക് താരം ടൂർണമെന്റിനിടെ താമസിച്ച ഹോട്ടലിലെ ഒരു ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നാണ് വിവരം. യുവതി അലറി വിളിച്ചെന്നും പിന്നാലെ പാക് ടീം മാനേജറടക്കം വിഷയത്തിൽ ഇടപെട്ടതായാണ് റിപ്പോർട്ട്.

ശ്രീലങ്കയ്‌ക്കെതിരായ അവസാന സൂപ്പർ എട്ട് മത്സരത്തിന് മുൻപാണ് സംഭവമെന്ന് ടെലികോം ഏഷ്യാ സ്‌പോർട് റിപ്പോർട്ട് ചെയ്യുന്നു. ലോകകപ്പ് ടീമിലെ ഒരു താരം പാക് ടീം താമസിച്ച ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ജീവനക്കാരി അലറി വിളിക്കുകയും സഹായത്തിന് അഭ്യർഥിക്കുകയും ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ വിവരം പാക് ടീം മാനേജറായ നവേദ് ചീമയെ അറിയിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഹോട്ടൽ മാനേജ്മെന്റ് ഈ വിഷയം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ പാക് മാനേജർ കളിക്കാരന് വേണ്ടി ക്ഷമ ചോദിക്കുകയും താരത്തിനെതിരേ പിഴ ചുമത്തുകയും ചെയ്തു.'- ടെലികോം ഏഷ്യ സ്പോർട് റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ താരം പാക്കിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അച്ചടക്ക സമിതിക്ക് മുമ്പാകെ ഹാജരാകാൻ സാധ്യതയുണ്ട്. താരത്തിനെതിരേ കടുത്ത നടപടിയും ഉണ്ടായേക്കും. പാക് താരത്തിന്റെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ലങ്കയ്ക്കെതിരേ അഞ്ച് റൺസിന് ജയിച്ചെങ്കിലും പാകിസ്താന് സെമിയിലെത്താൻ സാധിച്ചില്ല. കുറഞ്ഞ നെറ്റ് റൺറേറ്റാണ് തിരിച്ചടിയായത്.

ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിൽ ബോർഡ് അംഗങ്ങൾക്ക് കടുത്ത അതൃപ്തിയുണ്ട്. അതിന് പിന്നാലെയാണ് ഈ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

അടുത്തകാലത്തായി ഐസിസി വേദികളിൽ മികച്ച പ്രകടനം നടത്താൻ പാകിസ്താന് കഴിയാറില്ല. പാകിസ്താൻ പുറത്തായതോടെ മുൻ താരങ്ങളടക്കം വൻ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ബഹിഷ്‌കരണ ഭീഷണികളടക്കം മുഴക്കിയ പാകിസ്താൻ അവസാനഘട്ടത്തിലാണ് ലോകകപ്പ് കളിക്കാൻ തീരുമാനിച്ചിരുന്നത്. ടൂർണമെന്റിലാകട്ടെ സെമി കാണാതെ പുറത്താവുകയും ചെയ്തു. അതോടെയാണ് പാക് താരങ്ങൾക്ക് പിഴ ചുമത്താൻ ബോർഡ് ഒരുങ്ങുന്നതായുമുള്ള വിവരവും പുറത്തുവന്നിരുന്നു.

Content Highlights: A Pakistan cricketer is accused of misbehaving with a female hotel staff member during the T20 World Cup., The incident reportedly happened before the team's final Super 8 match., The team manager intervened, apologized on the player's behalf, and issued a fine., The player now faces potential disciplinary action from the Pakistan Cricket Board (PCB).