'മടിയിൽ മരിച്ചുവീണ കുഞ്ഞിനെ കടലിൽ വലിച്ചെറിയേണ്ടി വന്നു'; ഈ ദുരിത പലായനത്തിന് എന്നാണ് അറുതി?

''രണ്ട് കുഞ്ഞുങ്ങളോടൊപ്പമാണ് യാത്ര പുറപ്പെട്ടത്. ഇടയ്ക്ക് വെച്ച് ഒരു കുഞ്ഞിന് അസുഖം ബാധിച്ചെങ്കിലും ഇന്‍ഡൊനീഷ്യയിലെത്തുന്നതോടെ എല്ലാം ശരിയാക്കാമെന്നായിരുന്നു കരുതിയത് എന്നാല്‍ ഇത്തരത്തിലൊരു വിധിയാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ബോട്ട് അടുപ്പിക്കാന്‍ പോലും ഇവിടെയുള്ളവര്‍ സമ്മതിച്ചില്ല. നിവൃത്തിയില്ലാതെ ഞങ്ങള്‍ക്ക് കപ്പലില്‍ തന്നെ നില്‍ക്കേണ്ടി വന്നു. ഭക്ഷണം പോലും ലഭിക്കാതെ എന്റെ മടിയില്‍ കിടന്നാണ് കുഞ്ഞ് മരിച്ചത്. കരയിലേക്കെത്തിക്കാന്‍ കഴിയാത്തതിനാല്‍ മൃതദേഹം കടലിലേക്ക് വലിച്ചെറിയേണ്ടി വന്നു - ഇന്‍ഡൊനീഷ്യന്‍ തീരത്ത് കരയിലിറങ്ങാന്‍ കഴിയാത്ത റോഹിംഗ്യന്‍ അഭയാര്‍ഥികളിലൊരാളാണ് 25കാരിയായ യാസിമിന്‍ ഫതും. ഒരു അന്താരാഷ്ട്ര മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് യസ്മിന്റെ തുറന്നുപറച്ചില്‍. ഇന്‍ഡൊനീഷ്യയിലേക്കും മലേഷ്യയിലേക്കും കുടിയേറുന്ന റോഹിംഗ്യകളെ കുറിച്ചും അവര്‍ നേരിടുന്ന ദുരിതങ്ങളെ കുറിച്ചും നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. മനുഷ്യക്കടത്തിന്റെ വലിയൊരു റാക്കറ്റ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുവെന്ന് ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നു.
ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ നിന്നാണ് ഏറിയ പങ്ക് അഭയാര്‍ഥികളും എത്തുന്നത്. ലഭ്യമായ കണക്കുകള്‍ പ്രകാരം കോക്‌സ് ബസാറില്‍ പത്ത് ലക്ഷത്തിലധികം റോഹിംഗ്യകള്‍ തിങ്ങിപ്പാർക്കുന്നുണ്ട്. അവിടെയുള്ള അരക്ഷിതാവസ്ഥയാണ് ഇപ്പോഴത്തെ പലായനത്തിന് കാരണം. നൂറുകണക്കിനാളുകളാണ് ഇൻഡൊനീഷ്യയിലെ അസെ തീരത്തേക്ക് ബോട്ടില്‍ എത്തുന്നത്. ഒരോ ബോട്ടും തിങ്ങി നിറഞ്ഞാണ് എത്തുന്നത്. ചിലരെ താങ്ങിപ്പിടിച്ചാണ് കൊണ്ടുവരുന്നത്. വരുന്നവരില്‍ ഏറിയ പങ്കും സ്ത്രീകളും കുട്ടികളുമാണ്. നവംബര്‍ മുതല്‍1200 ലധികം റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്‍ഡൊനീഷ്യയിൽ എത്തിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ട് കടല്‍ യാത്രയ്ക്ക് ശേഷമാണ് ഇവര്‍ തീരത്തേക്ക് എത്തിയത്.
Content Highlights: rohingyan crisis and indonesia