വിജയ് ബാബുവിനെതിരേ നടപടി എടുക്കാത്തത് അംഗത്വം ഇല്ലാത്തതു കൊണ്ട്- എം. രഞ്ജിത്ത്

അവതാരകയോട് മോശമായി സംസാരിച്ച കേസില്‍ പ്രതിയായ നടൻ ശ്രീനാഥ് ഭാസിക്കെതിരേ നടപടിയെടുത്ത പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിജയ് ബാബുവിനെതിരേ നടപടിയെടുക്കാത്തത് അദ്ദേഹത്തിന് അംഗത്വമില്ലാത്തു കൊണ്ടാണെന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം. രഞ്ജിത്ത്. വിജയ് ബാബു അസോസിയേറ്റ് മെമ്പർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. " അതിജീവിത പരാതിയുമായി രംഗത്തുവന്നപ്പോൾ വിജയ് ബാബു സിനിമ ചെയ്യുന്നില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ അത് നിര്‍ത്തിവെക്കാനോ മറ്റോ നിര്‍ദേശം കൊടുത്തേനെ." രഞ്ജിത്ത് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ശ്രീനാഥ് ഭാസിയുടെ വിലക്കിന് സമയപരിമിതി നിശ്ചയിച്ചിട്ടുണ്ടോ? രേഖാപരമായ വിലക്കാണോ അതോ വാക്കാലുള്ള വിലക്കാണോ?
ശിക്ഷാനടപടിക്ക് കാലഘട്ടം നിശ്ചയിച്ചിട്ടില്ല. ഒരു പടത്തിന്റെ ഷൂട്ടും കുറച്ചു പടങ്ങളുടെ ഡബ്ബിങ്ങും ബാക്കിയുണ്ട്. വിലക്കിന് വലിയൊരു കാലാവധി ഞങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനു മുമ്പ് തന്നെ താൻ നല്ലൊരാളായി മാറാമെന്നും വ്യത്യാസം ജീവിതത്തിലുണ്ടാവുമെന്നും പറഞ്ഞതുകൊണ്ടാണ് കാലഘട്ടം നിശ്ചയിക്കാത്ത വിലക്ക് ഏർപ്പെടുത്തിയത്. അത് ചിലപ്പോള്‍ ആറ് മാസമാകാം. കൂടുമോ എന്നൊന്നും പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് വളരെ പോസിറ്റീവായ സമീപനമാണ് ഉണ്ടായത്.
തെറ്റ് പറ്റുന്നവര്‍ സാധാരണ ഏറ്റ് പറയാറില്ലല്ലോ. പറ്റിയ തെറ്റ് ഏറ്റു പറഞ്ഞൊരാളാണ് ശ്രീനാഥ് ഭാസി. അതൊരു പോസിറ്റീവ് കാര്യമല്ലേ?
സിനിമാ മേഖലയിൽ പല തരത്തിലുമുള്ള വലിയ ബുദ്ധിമുട്ട് നടന്നു കൊണ്ടിരിക്കുകയാണ്. അവിടൊരു നടപടിയെടുക്കാതിരുന്നാല്‍, എത്ര മോശമായി പറഞ്ഞാലും തങ്ങൾക്കൊന്നും സംഭവിക്കില്ലല്ലോ എന്ന് ആളുകള്‍ കരുതും.
ശക്തനല്ലാത്ത ഒരാളായതു കൊണ്ട് ശ്രീനാഥ് ഭാസിക്കെതിരേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടപടിയെടുത്തു. ശക്തനായ വിജയ് ബാബുവിനെതിരേ നടപടിയെടുത്തില്ല. കോടതിയിലുള്ള കേസല്ലേ എന്ന ന്യായം പറഞ്ഞു എന്ന ആരോപണമുണ്ട്?
അസോസിയേഷനിലെ ഒരു അസോസിയേറ്റ് അംഗം മാത്രമാണ് വിജയ് ബാബു. അദ്ദേഹം അമ്മയിലാണ് നിലവില്‍ അംഗമായുള്ളത്. ഞങ്ങള്‍ക്ക് പ്രൊഡ്യൂസര്‍ക്കെതിരേ നടപടിയെടുക്കണമെങ്കില്‍, അദ്ദേഹം പടം നിര്‍മ്മിച്ചെങ്കിലും അസോസിയേറ്റ് അംഗത്വം മാത്രമേ കൊടുത്തിട്ടുള്ളൂ. യഥാര്‍ഥ അംഗത്വമില്ല. അംഗമല്ലാത്ത ഒരാള്‍ക്കെതിരേ നടപടിയെടുക്കാന്‍ പറ്റില്ലല്ലോ.
വിജയ്ബാബു ചെയ്ത ഫെയ്സ്ബുക്ക് ലൈവിലെ വിജയ് ബാബുവിന്റെ ഭാവങ്ങൾ
അങ്ങനെയെങ്കില്‍ ശ്രീനാഥ് ഭാസിയും അസോസിയേഷനിൽ അംഗമല്ലല്ലോ.. പക്ഷെ, നടപടിയെടുത്തു?
ഞാനങ്ങനെയല്ല പറഞ്ഞത്. ഒരു നിര്‍മ്മാതാവെന്ന നിലയില്‍ ഒരു സ്ത്രീയുടെ വിഷയം, കേസും കാര്യങ്ങളും നടക്കുന്നു. അദ്ദേഹം അംഗമായത് അമ്മയെന്ന സംഘടനയായിരുന്നു. അന്ന് ഞങ്ങളെ സംബന്ധിച്ചിടത്തോളം സിനിമ നടക്കുകയോ സിനിമയുടെ ഷൂട്ടിങ് നടക്കുകയോ ചെയ്തിട്ടില്ല. അന്ന് വിജയ് ബാബുവിന്റെ സിനിമ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ സിനിമ നിര്‍ത്തിവെച്ചേനെ. എന്നാല്‍, അന്നങ്ങനെയൊന്നും ഉണ്ടായിരുന്നില്ല.
എന്നാല്‍ 'പടവെട്ട്' സിനിമയുടെ പ്രമോഷനും കാര്യങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ഇടപെട്ടു കൂടെ?
ഞങ്ങള്‍ കൃത്യമായി നടപടിയെടുത്തു. ഡബ്ല്യു.സി.സി. പരാതിയുടെ അടിസ്ഥാനത്തില്‍ പേര് പോലും വെക്കാന്‍ പറ്റില്ല എന്ന് പറഞ്ഞ് ഞങ്ങള്‍ നടപടിയെടുത്തു.
സംവിധായകന്റെ പേര് സിനിമയില്‍ വെക്കരുത് എന്ന നിര്‍ദേശം നിങ്ങള്‍ കൊടുത്തിരുന്നോ?
ഇത്രയും ക്രിമിനലായ ഒരാള്‍ക്ക് ഒരുവിധ സപ്പോര്‍ട്ടും ഉണ്ടാവില്ലെന്ന് ഞങ്ങള്‍ ഫെഫ്കയെ അറിയിച്ചിരുന്നു.
അങ്ങനെയെങ്കില്‍ അന്നും ഇതുപോലൊരു പത്രസമ്മേളനം നടത്തി സംവിധായകന്റെ പേര് സിനിമയിൽ നിന്നെടുത്ത് മാറ്റണം എന്ന നിര്‍ദേശം മുന്നോട്ടു വെക്കാമായിരുന്നില്ലേ. അത് മാതൃകാപരമാവുമായിരുന്നല്ലോ?
അങ്ങനല്ല.... ആ കാലഘട്ടത്തിലല്ല പേര് മാറ്റത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നത്. പേര് ഒഴിവാക്കുന്നത് ആവശ്യപ്പെട്ട് ഡബ്ല്യു.സി.സി. മെയില്‍ അയക്കുകയും ഒരു മാസം കഴിഞ്ഞ ശേഷം ഞങ്ങള്‍ കൃത്യമായ മറുപടിയും നല്‍കി. നമുക്ക് എഴുതിയ പരാതി വേണം. കോടതിയിലുള്ള കേസില്‍ പരാതിയില്ലാതെ നമുക്ക് തീരുമാനമെടുക്കാന്‍ പറ്റില്ല. പരാതി ഇവിടെ വന്നതിനെല്ലാം കൃത്യമായ നടപടിയെടുത്തിട്ടുണ്ട്.
'പടവെട്ട്' സിനിമയിലെ തന്നെ ബിബിന്‍ പോള്‍ എന്ന കോ പ്രൊഡ്യൂസര്‍ക്കെതിരേ ഒരു സ്ത്രീ ആരോപണമുന്നയിച്ചിരുന്നു?
അങ്ങനെ ഒരു സംഭവം ഞാന്‍ അറിഞ്ഞിട്ടില്ല.
എഴുതിയ പരാതി വേണം എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. അങ്ങനെയെങ്കില്‍ ലിജു കൃഷ്ണ കേസില്‍ പരാതി കിട്ടാത്തതു കൊണ്ടാണോ നടപടിയെടുക്കാഞ്ഞത്?
പരാതി കിട്ടാത്തതതല്ല. ഒരു പടം സംവിധാനം ചെയ്തുകൊണ്ടിരുന്ന സമയത്ത് തന്നെ പ്രശ്‌നമുണ്ടാകുകയും ആ സിനിമ അയാളെ വെച്ച് പൂര്‍ത്തീകരിക്കരുതെന്ന നിര്‍ദേശവും ഫെഫ്കയിലേക്ക് ഞങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ അസോസിയേറ്റിനെ വെച്ചാണ് സിനിമയുടെ ഷൂട്ട് പൂര്‍ത്തീകരിച്ചത്. അദ്ദേഹം പിന്നെ ആ സിനിമ ഷൂട്ട് ചെയ്തിട്ടില്ല. നമ്മള്‍ ഫെഫ്കയെ പെട്ടെന്ന് തന്നെ വിഷയം ബോധ്യപ്പെടുത്തി. അദ്ദേഹത്തിന്റെ പേര് പോലും വെക്കരുതെന്ന് അറിയിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള ഇത്തരം അതിക്രമങ്ങള്‍ തടയുന്നതിന് എല്ലാ സിനിമാ സെറ്റുകളിലും ഐ.സി.സി. രൂപവത്കരിക്കുന്നുണ്ട്. അത് നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ മോണിട്ടറിങ് കമ്മറ്റിയും വെച്ചിട്ടുണ്ട്. ചെയ്യാവുന്ന മുഴുവന്‍ കാര്യങ്ങളും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറുമാണ്.
എന്തിട്ടെന്ത് കൊണ്ടാണ് 'ചട്ടമ്പി' സിനിമക്ക് ഐ'സിയില്ലാതെ പോയത്. ഐ.സിയുണ്ടായിരുന്നെങ്കില്‍ അവതാരകക്ക് ഐ.സിയില്‍ പരാതിപ്പെടാമായിരുന്നല്ലോ?
ഏപ്രില്‍ മാസം മുതലാണ് ഐ.സി. നടപ്പാക്കിയത്. 'ചട്ടമ്പി' അതിന് മുമ്പ് ഷൂട്ട് ചെയ്ത സിനിമയാണ്. സുപ്രീം കോടതി വിധി 2013-ല്‍ വന്നതാണെങ്കിലും പോഷ് ആക്ട് പ്രകാരം ഐ.സി.സി. രൂപീകരിക്കുന്നത് തീരുമാനിച്ചത് 2022 ഏപ്രില്‍ മുതലാണ്. അതിന് മുമ്പ് ചെയ്ത സിനിമയിലൊന്നും ഐ.സി. രൂപീകരിച്ചിരുന്നില്ല.
Content Highlights: Rajaputhra Ranjith,sreenath Bhasi case,Vijaybabu case,social issues,lijukrishna,Mathrubhumi,padavetu