ആരോഗ്യത്തിനും സുരക്ഷയ്ക്കും മുൻഗണന: സമഗ്ര സുരക്ഷാ നിർദ്ദേശങ്ങളുമായി ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതി

മസ്‌കറ്റ്: ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിലും പുതിയ അക്കാദമിക് സെഷൻ ആരംഭിച്ച പശ്ചാത്തലത്തിൽ, കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകിക്കൊണ്ട് ബോർഡ് ഓഫ് ഡയറക്ടറേറ്റ്സ് സമഗ്രമായ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ജൂലൈ പകുതിയോടെ അധ്യയനം പുനരാരംഭിച്ച സ്കൂളുകളിൽ നിലവിൽ 85 ശതമാനത്തോളം വിദ്യാർത്ഥികൾ ഹാജരാകുന്നുണ്ട്. മാറിയ കാലാവസ്ഥയിൽ കുട്ടികൾക്ക് സുരക്ഷിതവും സന്തുഷ്ടവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുകയാണ് ഈ പ്രതിരോധ നടപടികളിലൂടെ ബോർഡ് ലക്ഷ്യമിടുന്നത്.
കാലാവസ്ഥ അനുകൂലമാകുന്നതുവരെ രാവിലെ നടത്തുന്ന സ്കൂൾ അസംബ്ലികൾ, കായിക പരിശീലനങ്ങൾ, മറ്റ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവ പൂർണ്ണമായും നിർത്തിവെക്കാൻ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. ചൂട് നേരിടാൻ ക്ലാസ് മുറികളിലും ക്യാമ്പസിലും ശുദ്ധമായ തണുത്ത കുടിവെള്ളം ഉറപ്പാക്കുകയും അധ്യാപകരുടെ മേൽനോട്ടത്തിൽ കൃത്യമായ ഇടവേളകളിൽ കുട്ടികൾക്ക് വാട്ടർ ബ്രേക്കുകൾ നൽകുകയും ചെയ്യുന്നുണ്ട്. കൂടാതെ, ക്ലാസ് മുറികൾ, ലാബുകൾ, സ്കൂൾ ബസുകൾ എന്നിവിടങ്ങളിലെ എയർകണ്ടീഷണറുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ബസുകൾ നിർത്തിയിടുന്ന സമയത്ത് കുട്ടികളെ അതിനുള്ളിൽ ഇരുത്തരുതെന്നും കർശന നിർദ്ദേശമുണ്ട്.
ചെറിയ കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങളുള്ള വിദ്യാർത്ഥികൾക്കും പ്രത്യേക കരുതൽ നൽകാനും സ്കൂൾ ക്ലിനിക്കുകളിൽ പ്രാഥമിക ശുശ്രൂഷാ സൗകര്യങ്ങൾ സജ്ജമാക്കാനും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികളെ പ്രതികൂല കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നതിലൂടെ അവർക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുമെന്ന് ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ വ്യക്തമാക്കി. തടസ്സങ്ങളില്ലാത്ത, കരുതൽ നിറഞ്ഞ അക്കാദമിക് അന്തരീക്ഷം ഒരുക്കുന്നതിൽ ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: The Board of Directors for Indian Schools in Oman has issued comprehensive health and safety guidelines, including suspending outdoor activities and mandating regular water breaks, to protect students during the hot weather as the new academic session resumes.