വേലൻകടവ് കടക്കുന്നത് വലിയവേല

പത്തനംതിട്ട : വേലൻകടവ് കടത്ത് നിലച്ചിട്ട് ഒന്നേകാൽവർഷം. 75 വർഷമായി പ്രമാടം പഞ്ചായത്തിലെ വേലൻകടവിനെയും പത്തനംതിട്ട നഗരസഭയിലെ കൊടുന്തറ കടവിനെയും ബന്ധിപ്പിക്കുന്നതായിരുന്നു കടത്ത്.
കടത്തുകാരൻ പെൻഷനായതോടെയാണ് കടത്ത് അവസാനിച്ചത്. പകരം സംവിധാനം ഒരുക്കിയതുമില്ല. ഇതോടെ പ്രദേശവാസികൾ ദുരിതത്തിലായി. വേലൻകടവിൽനിന്ന് കൊടുന്തറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, പ്രമാടം മഹാദേവക്ഷേത്രം എന്നിവിടങ്ങളിലേക്ക് പോകാൻ ഒട്ടേറെപ്പേർ ആശ്രയിച്ചിരുന്നത് കടത്തിനെയായിരുന്നു. കടത്തുവള്ളം ഇല്ലാതായതോടെ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. മുൻകാലങ്ങളിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുമ്പോൾ മാത്രമായിരുന്നു കടത്ത് നിർത്തിവെച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് കടത്തിന്റെ ചുമതല. പ്രമാടം പഞ്ചായത്തിനെയും പത്തനംതിട്ട നഗരസഭയെയും ബന്ധിപ്പിച്ച് പാലം വേണമെന്ന ആവശ്യം ആദ്യം ഉയർന്നത് വേലൻകടവിൽനിന്നായിരുന്നു. എന്നാൽ, പ്രാദേശിക എതിർപ്പിനെ തുടർന്ന് പദ്ധതി നടപ്പായില്ല. പിന്നീട് പാറക്കടവിൽ പാലം നിർമിച്ചു. പ്രമാടം പടിഞ്ഞാറ്, കൊടുന്തറ ഭാഗങ്ങളിലുള്ളവരുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി വേലൻകടവിൽ കടത്ത് നിലനിർത്തുകയായിരുന്നു.