‘ചെവിയും മൂക്കും തൊണ്ടയും കാത്തിരിപ്പിൽ’

അടൂർ ജനറൽ ആശുപത്രിയിൽ ഇ.എൻ.ടി. ഡോക്ടറില്ല
അടൂർ : ചെവി, മൂക്ക്, തൊണ്ട രോഗങ്ങളുമായി അടൂർ ജനറൽ ആശുപത്രിയിലെത്തുന്നവർക്ക് ചികിത്സകിട്ടാതെ മടങ്ങേണ്ട സ്ഥിതി. ഒരു മാസമായി ആശുപത്രിയിൽ ഇ.എൻ.ടി. സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം ഇല്ല. ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികളെത്തുന്ന പ്രധാന സർക്കാർ ആശുപത്രികളിലൊന്നായ അടൂർ ജനറൽ ആശുപത്രിയിലാണ് ഈ അവസ്ഥ.
സ്ഥിരം ഇ.എൻ.ടി. ഡോക്ടർ സ്ഥലംമാറിപ്പോയതിനെ തുടർന്ന് താത്കാലികമായി ഒരു ഡോക്ടറുടെ സേവനം ലഭിച്ചിരുന്നു. എന്നാൽ താത്കാലിക നിയമനത്തിന്റെ കാലാവധി അവസാനിച്ചതോടെ പകരം നിയമനം നടത്തിയില്ല. ഇതോടെ ഇ.എൻ.ടി. വിഭാഗം പ്രവർത്തനരഹിതമായി. ഡോക്ടറെ കാണാൻ ദിവസേന നിരവധി രോഗികൾ എത്തുന്നുണ്ടെങ്കിലും ചികിത്സ ലഭിക്കാതെ മടങ്ങുകയാണ്.
ഇ.എൻ.ടി. വിഭാഗത്തിൽ രോഗികളുടെ തിരക്ക് കൂടുതലാണ്. ഇ.എൻ.ടി. വിഭാഗത്തിൽ മാസം 40 ശസ്ത്രക്രിയകൾ വരെ നടന്നിരുന്ന ആശുപത്രി കൂടിയാണ് അടൂർ ജനൽ ആശുപത്രി.
ഇ.എൻ.ടി. മാത്രമല്ല, ആശുപത്രിയിലെ മറ്റ് പ്രധാന വിഭാഗങ്ങളിലും ഡോക്ടർ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. കാർഡിയോളജി, സൈക്യാട്രി, കൺസൽട്ടന്റ് അനസ്തെറ്റിസ്റ്റ് എന്നിവയ്ക്കുപുറമേ നിരവധി കാഷ്വാൽറ്റി മെഡിക്കൽ ഓഫീസർ തസ്തികകളും മാസങ്ങളായി നികത്തിയിട്ടില്ല.
അനസ്തേഷ്യ വിഭാഗത്തിൽ നിലവിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. തിരക്കേറിയ വിഭാഗമായതിനാൽ ഒരു ഡോക്ടറെക്കൂടി നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്. ജനറൽ മെഡിസിൻ- മൂന്ന്, ജനറൽ സർജറി- മൂന്ന്, ഓർത്തോ- രണ്ട്, പീഡിയാട്രിക്- ഒന്ന്, അനസ്തേഷ്യ- ഒന്ന് എന്നിങ്ങനെയാണ് നിലവിൽ ഡോക്ടർമാരുള്ളത്. കണ്ണ്, ത്വക്ക് വിഭാഗങ്ങളിലും ഒരു ഡോക്ടർവീതം മാത്രമാണ്.
ശ്വാസകോശ രോഗവിഭാഗം, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ ഒരു ഡോക്ടർ തസ്തികപോലും നിലവിലില്ല.
താലൂക്ക് ആശുപത്രിയുടെ പരിമിതിയിൽ
ജനറൽ ആശുപത്രിയായി ഉയർത്തിയെങ്കിലും അടൂർ ജനറൽ ആശുപത്രിയിൽ ഇപ്പോഴും താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ തന്നെയാണ് നിലനിൽക്കുന്നതെന്നാണ് പ്രധാന പരാതി. രോഗികളുടെ എണ്ണത്തിലും ചികിത്സാ ആവശ്യങ്ങളിലും വലിയ വർധനയുണ്ടായിട്ടും അതിനനുസരിച്ചുള്ള ഡോക്ടർ തസ്തികകൾ അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
പ്രധാനപ്പെട്ട ചികിത്സാ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ് തുടരുന്നത് രോഗികളെ സ്വകാര്യ ആശുപത്രികളെയും മറ്റ് സർക്കാർ ആശുപത്രികളെയും ആശ്രയിക്കാൻ നിർബന്ധിതരാക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ നികത്തി ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നാണ് രോഗികളുടെയും നാട്ടുകാരുടെയും ആവശ്യം.