വാന്‍സിന് കയാക്കിങ് നടത്താന്‍ ഒഹായോ നദിയില്‍ ജലനിരപ്പുയര്‍ത്തി; വിവാദം

ജെഡി വാന്‍സ് | Photo: AP
ജെഡി വാന്‍സ് | Photo: AP

വാഷിങ്ടണ്‍: യു.എസ് വൈസ് പ്രസിഡന്റിന് കയാക്കിങ് നടത്താന്‍ ഒഹായോ നദിയിലെ ജലനിരപ്പുയര്‍ത്തി യു.എസ് സീക്രട്ട് സര്‍വീസ്. വൈസ്പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ 41-ാം പിറന്നാളാഘോഷത്തിനിടെ അദ്ദേഹത്തിനും കുടുംബാംഗങ്ങള്‍ക്കും നദിയില്‍ കയാക്കിങ് നടത്താന്‍ വേണ്ടിയാണ് താത്കാലികമായി ജലനിരപ്പുയര്‍ത്തിയത്. ഇതിനായി സെസാര്‍ ക്രീക്  ലേക്കില്‍ നിന്നുള്ള ജലമൊഴുക്ക് വര്‍ധിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിനായിരുന്നു സംഭവം. 

എന്നാല്‍ വെറും സ്വകാര്യ ആവശ്യത്തിനായി രാജ്യത്തിന്റെ പൊതുപണം ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് വാന്‍സിനെതിരെ ആരോപണം ഉയര്‍ന്നു തുടങ്ങി. ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോഴാണ് വൈസ്പ്രസിഡന്റിന്റെ വക പാഴ്‌ചെലവെന്നാണ് വിമര്‍ശനം.  ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് മുന്‍ വൈറ്റ്ഹൗസ് എത്തിക്‌സ് ലോയര്‍ ആയിരുന്ന റിച്ചാര്‍ഡ് പെയിന്റര്‍ ആണ്. ഫണ്ട് വെട്ടിക്കുറച്ചതിനാല്‍ നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാണ്. ജനങ്ങള്‍ അവധിക്കാലം ചെലവഴിക്കാനുള്ള അവസരങ്ങള്‍ അതുമൂലം കുറഞ്ഞിരിക്കെയാണ് പൊതുപണം ദുരുപയോഗം ചെയ്ത് ആര്‍മി എന്‍ജിനീയര്‍ കോര്‍പ്‌സിനെ ഉപയോഗിച്ച് വൈസ് പ്രസിഡന്റിന് കയാക്കിങ്ങിന് അവസരമൊരുക്കിയത്. ഇത് അതിരുകടന്ന നടപടിയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 

അതേസമയം ആര്‍മി എന്‍ജിനീയര്‍ കോര്‍പ്‌സ് ഇതിനായി എത്രതുക ചെലവായെന്ന വ്യക്തമാക്കിയിട്ടില്ല. എല്ലാ ചട്ടങ്ങളും പാലിച്ചാണ് ജലനിരപ്പുയര്‍ത്തിയതെന്നും നദീതീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ക്ക് മുന്‍കൂട്ടി അറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് എന്‍ജിനീയര്‍ കോര്‍പ്‌സ് വ്യക്തമാക്കിയത്. ജലനിരപ്പുയര്‍ത്തിയതുകൊണ്ട് ഹാനീകരമായ സംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും അവര്‍ വിശദീകരിച്ചു. 

 ജലനിരപ്പ് ഉയര്‍ത്തിയത് വൈസ്പ്രസിഡന്റിന്റെ അറിവോടെയല്ല എന്നാണ് വാന്‍സിന്റെ ഓഫീസ് ഈ വിഷയത്തോട് പ്രതികരിച്ചത്. വൈസ്പ്രസിഡന്റിന്റെയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയൊ അറിവില്ലാതെയാണ് സീക്രട്ട് സര്‍വീസ് സുരക്ഷയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യുന്നതെന്നും വാന്‍സിന്റെ ഓഫീസ് വിശദീകരിച്ചു. 

Content Highlights: JD Vance went on kayak trip on birthday. Military secretly raised river level