ശത്രുരാജ്യത്ത് യുദ്ധവിമാനം തകർന്നാൽ പൈലറ്റ് എങ്ങനെ അതിജീവിക്കും? നിർണായകം ആ പരിശീലനം

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാനിൽ വെടിവെച്ചിട്ട യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് യുഎസ്. പൈലറ്റിനെ ജീവനോടെ പിടികൂടി യുഎസിന് തിരിച്ചടി നൽകാനുള്ള തയ്യാറെടുപ്പിലാണ് ഇറാൻ. യുദ്ധസാഹചര്യങ്ങളിൽ ശത്രുരാജ്യത്തിന്റെ ഉള്ളിൽ യുദ്ധവിമാനത്തിലെ പൈലറ്റ് കുടുങ്ങിയാൽ എന്താണ് ചെയ്യുക എന്നത് കണക്കിലെടുത്താണ് രക്ഷാപ്രവർത്തനവും തിരച്ചിലുമൊക്കെ നടക്കുക. ഓരോ രാജ്യത്തിനും ഇത്തരം സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടതെന്ന പരിശീലനം പൈലറ്റുമാർക്ക് നൽകിയിട്ടുണ്ടാകും.
ശത്രുരാജ്യത്തിന്റെ മണ്ണിൽ അകപ്പെട്ടാൽ എങ്ങനെ അതിജീവിക്കണം എന്നതിനെക്കുറിച്ച് അമേരിക്കൻ വൈമാനികർക്ക് നൽകുന്ന SERE (Survival, Evasion, Resistance, and Escape) പരിശീലനം ഇപ്പോൾ നിർണ്ണായകമാവുകയാണ്. പാരഷൂട്ടിൽ താഴേക്ക് വരുമ്പോൾ തന്നെ എവിടേക്ക് പോകണം, എവിടെ ഒളിക്കണം എന്നതിനെക്കുറിച്ച് പൈലറ്റുമാർ ധാരണയുണ്ടാക്കും. ഒളിഞ്ഞിരിക്കുക, വെള്ളം കണ്ടെത്തുക, ശത്രുക്കളുടെ പിടിയിലാകാതെ രക്ഷപ്പെടുക എന്നിവയാണ് ഈ ഘട്ടത്തിൽ ഒരു പൈലറ്റിന്റെ പ്രധാന മുൻഗണനകളെന്ന് യുഎസ് സൈന്യത്തിൽനിന്ന് വിരമിച്ച ബ്രിഗേഡിയർ ജനറൽ ഹൂസ്റ്റൺ കാൻഡ്‌വെൽ വിശദീകരിച്ചു. പകൽസമയത്ത് ഒളിഞ്ഞിരിക്കുകയും രാത്രികാലങ്ങളിൽ മാത്രം സുരക്ഷിത സ്ഥാനങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നത് രക്ഷപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.
യുദ്ധവിമാനം തകരുന്ന സാഹചര്യമുണ്ടായാൽ കാണാതായ പൈലറ്റിനെ കണ്ടെത്താനായി അത്യാധുനിക സംവിധാനങ്ങളോടെയുള്ള കോംബാറ്റ് സെർച്ച് ആന്റ് റെസ്‌ക്യൂ (CSAR) ടീമുകൾ രംഗത്തിറങ്ങും. ഡ്രോണുകൾ, ഉപഗ്രഹ ചിത്രങ്ങൾ, സിഗ്‌നൽ ഇന്റലിജൻസ് എന്നിവ ഉപയോഗിച്ചാണ് പൈലറ്റിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ ശ്രമിക്കുന്നത്. പൈലറ്റിനെ കണ്ടെത്തിയാൽ ഉടൻതന്നെ ഹെലികോപ്റ്ററുകൾ വഴി സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ദൗത്യം ആരംഭിക്കുമെന്ന് വിദഗ്ധർ പറയുന്നു.
എത്ര ദുഷ്‌കരമായ സാഹചര്യത്തിലും പൈലറ്റിനെ രക്ഷിച്ചുകൊണ്ടുപോകാൻ സന്നദ്ധരായ സംഘമാണ് കോംബാറ്റ് സെർച്ച് ആന്റ് റെസ്‌ക്യൂ ടീമുകൾ. എന്നാൽ, അവർ ഒരിക്കലും ആത്മഹത്യയ്ക്ക് തുല്യമായ ഒരു ദൗത്യത്തിന് മുതിരില്ല. ഇവർക്ക് എളുപ്പത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേരാവുന്ന സ്ഥലങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി വേണം പൈലറ്റ് മറഞ്ഞിരിക്കാൻ. ഗ്രാമപ്രദേശങ്ങളാണെങ്കിൽ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാൻ സാധിക്കുന്ന തുറസായ ഇടങ്ങളോട് ചേർന്നുള്ള സ്ഥലങ്ങളാകണം. നഗരമേഖലളോ ജനവാസ കേന്ദ്രങ്ങളോ ആണെങ്കിൽ ഉയരമുള്ള കെട്ടിടത്തിന്റെ റൂഫ് ടോപ്പിലേക്ക് എത്താൻ സാധിക്കുന്ന തരത്തിലാകണം.
എന്നാൽ, യുഎസ് സൈനികർ ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നു നിരീക്ഷിച്ച് അതിന് ബദൽനീക്കങ്ങൾ നടത്തിയാണ് ഇറാൻ മുന്നോട്ടുപോകുന്നത്. പൈലറ്റിനെ പിടികൂടിയാൽ വമ്പൻ തുകയാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് പൈലറ്റിനെ പിടികൂടാൻ ജനങ്ങളുടെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്.
വള്ളിയാഴ്ച തെക്കുപടിഞ്ഞാറൻ ഇറാനിലാണ് യുഎസ് വിമാനം തകർന്നുവീണത്. അപകടത്തിൽപ്പെട്ട രണ്ട് യുഎസ് യുദ്ധവിമാനങ്ങളിലെയും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളിലെയും വൈമാനികരിൽ രണ്ടുപേരെ ഇതിനകം രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. യുദ്ധവിമാനമായ എഫ്-15ഇ യിലെ രണ്ടു പൈലറ്റുമാരിൽ ഒരാളെയാണ് ഇനി കണ്ടെത്താനുള്ളത്. പൈലറ്റിനെ ഐആർജിസി പിടികൂടിയെന്നും ചില റിപ്പോർട്ടുകളുണ്ട്.
കാണാതായ പൈലറ്റ് എവിടെയെങ്കിലും ഒളിഞ്ഞിരിക്കുകയാണെന്നോ അല്ലെങ്കിൽ സൗഹാർദ്ദപരമായ നിലപാടുള്ള പ്രാദേശികരായ ആളുകൾ അദ്ദേഹത്തെ സഹായിക്കുന്നുണ്ടാകുമെന്നോ ഉള്ള ശുഭപ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകർ. രണ്ട് യുഎസ് വിമാനങ്ങളും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും ഇറാൻ വെടിവെച്ചിട്ട പശ്ചാത്തലത്തിൽ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്.
Content Highlights: Intensified search operations for the missing US pilot in Iran during 2026., Details on SERE (Survival, Evasion, Resistance, and Escape) protocols for downed pilots., Utilization of advanced CSAR technology including drones and satellite imagery., Analysis of the escalating US-Iran regional security tensions.