'പാമ്പിന്റെ തലയറ്റുവീണു'; ഇറാന്റെ സൈനിക ആസ്ഥാനം തകർത്തതായി യുഎസ്

#ന്യൂസ് ഡെസ്ക്
ഇറാനെതിരെയുള്ള സൈനിക നടപടിയില്‍ പങ്കെടുക്കുന്ന യുഎസ് യുദ്ധ വിമാനം |ഫോട്ടോ:AP
ഇറാനെതിരെയുള്ള സൈനിക നടപടിയില്‍ പങ്കെടുക്കുന്ന യുഎസ് യുദ്ധ വിമാനം |ഫോട്ടോ:AP

വാഷിങ്ടൺ: ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ആസ്ഥാനം ഞായറാഴ്ചത്തെ ആക്രമണത്തിൽ തകർത്തായി യുഎസ് സൈന്യം. 'ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണന്നും ഐആർജിസിക്ക് ഇനി ആസ്ഥാനം ഇല്ല' എന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

'കഴിഞ്ഞ 47 വർഷത്തിനിടയിൽ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) 1,000ൽ അധികം അമേരിക്കക്കാരെ കൊലപ്പെടുത്തി. ഇന്നലെ, അമേരിക്ക നടത്തിയ വലിയൊരു ആക്രമണത്തിൽ പാമ്പിന്റെ തലയറ്റ് വീണു. ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തി അമേരിക്കയാണ്, IRGC ക്ക് ഇനി ആസ്ഥാനമില്ല' പ്രസ്താവനയിൽ പറയുന്നു.

ഇറാൻ ഭരണകൂടം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാൻ യുഎസ് സേന ധീരമായ നടപടി സ്വീകരിക്കുന്നുവെന്നും ആക്രമണങ്ങൾ തുടരുന്നുവെന്നും യുഎസ് അറിയിച്ചു. ഇറാനിയൻ ഭരണകൂടം ബാലിസ്റ്റിക് മിസൈലുകളിലൂടെ പതിറ്റാണ്ടുകളായി അപകടകരമായ ഒരു ഭീഷണി ഉയർത്തുകയാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം യുഎസ് സൈന്യം ആ ഭീഷണി ഇല്ലാതാക്കുകയാണെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

ഇറാനെതിരെ നടത്തുന്ന ഓപ്പറേഷനിൽ 24 മണിക്കൂറിനിടെ ഉപയോഗിച്ച ആയുധങ്ങളുടെയും യുദ്ധവിമാനങ്ങളുടെയും വിവരങ്ങളും യുഎസ് സൈന്യം പങ്കുവെച്ചിട്ടുണ്ട്. ബി-2 സ്റ്റെൽത്ത് ബോംബറുകൾ അടക്കം ഈ പട്ടികയിലുണ്ട്. ഇറാൻ സൈന്യത്തിന്റെ ആസ്ഥാനങ്ങളും ബാലിസ്റ്റിക് മിസൈലുകളുടെ കേന്ദ്രങ്ങളു അടക്കം 24 മണിക്കൂറിനിടെ തകർത്തതായും യുഎസ് അവകാശപ്പെടുന്നു.

Content Highlights: US Central Command claims to have destroyed the headquarters of the Iranian Revolutionary Guard Corps (IRGC).