ഇറാൻ-യുഎസ് ചർച്ച പരാജയം;കരാറിലെത്താതെ പാകിസ്താനിൽനിന്ന് മടങ്ങുന്നുവെന്ന് വാൻസ്

#ന്യൂസ് ഡെസ്ക്
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു |ഫോട്ടോ:AFP
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനം നടത്തുന്നു |ഫോട്ടോ:AFP

ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ 21 മണിക്കൂറോളം നീണ്ട യുഎസ് ഇറാൻ മാരത്തൺ ചർച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. വാർത്താസമ്മേളനം നടത്തിയ വാൻസ്, ഇറാനുമായുള്ള ചർച്ചകളിൽ ഒരു ഉടമ്പടിയില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ പാകിസ്താനിൽ മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായും ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ചകൾക്കിടെ നിരന്തര സമ്പർക്കം പുലർത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ആണവായുധവുമായി ബന്ധപ്പെട്ടാണ് ചർച്ച ഉടക്കിയതെന്നും അതായിരുന്നു ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

'ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാർത്തയാണ്. ഇത് അമേരിക്കയെക്കാൾ ഇറാനാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. അതിനാൽ, ഞങ്ങൾ ഒരു ഉടമ്പടിയിലെത്താതെ അമേരിക്കയിലേക്ക് മടങ്ങുകയാണ്... ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കാൻ അവർ തയ്യാറായില്ല...ചർച്ചകളിൽ എന്തെങ്കിലും കുറവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് പാകിസ്ഥാനികളുടെ ഭാഗത്തുനിന്നല്ല. അവർ ഒരു അത്ഭുതകരമായ ജോലി ചെയ്യുകയും ഇറാനികൾക്കും ഞങ്ങൾക്കും ഇടയിലുള്ള വിടവ് നികത്തി ഒരു കരാറിലെത്താൻ സഹായിക്കാൻ തീവ്രമായി ശ്രമിക്കുകയും ചെയ്തു. ഞങ്ങൾ ഇപ്പോൾ 21 മണിക്കൂറായി ഇത് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്, ഇറാനികളുമായി ധാരാളം വിഷയങ്ങൾ ചർച്ച ചെയ്തു. അതാണ് നല്ല വാർത്ത. ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നതാണ് ദുഃഖകരമായ വാർത്ത' വാൻസ് പറഞ്ഞു.

അമേരിക്കയുമായുള്ള ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതായി ഇറാനിയൻ വാർത്താ ഏജൻസികളും സ്ഥികരിച്ചു.

യുഎസിന്റെ 'അമിതമായ ആവശ്യങ്ങൾ പൊതുവായ ഒരു ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് തടസ്സമുണ്ടാക്കി' ഇറാൻ അധികൃതർ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗത അവകാശങ്ങൾ, ഇറാന്റെ ആണവ അവകാശങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്നും ഇറാൻ അധികൃതർ കൂട്ടിച്ചേർത്തു.

ചർച്ച പരാജയപ്പെട്ടതോടെ ഇറാനും യുഎസും തമ്മിലുണ്ടാക്കിയ രണ്ടാഴ്ചത്തെ വെടിനിർത്തലും അനിശ്ചിതത്വത്തിലായിട്ടുണ്ട്.

Content Highlights: 21-hour marathon negotiations in Pakistan ended without a peace agreement., US Vice President JD Vance confirmed the failure due to Iran's refusal to curb nuclear development.,