US സജ്ജം, ഇനി വേണ്ടത് ട്രംപിന്‍റെ സമ്മതം മാത്രം, ഇറാനെതിരെ ഈ വാരാന്ത്യത്തിൽ ആക്രമണമുണ്ടായേക്കും

#ന്യൂസ് ഡെസ്ക്
ആയത്തുള്ള അലി ഖമേനി, ഡൊണാൾഡ് ട്രംപ് | ഫോട്ടോ - എഎഫ്പി
ആയത്തുള്ള അലി ഖമേനി, ഡൊണാൾഡ് ട്രംപ് | ഫോട്ടോ - എഎഫ്പി

ടെഹ്‌റാൻ: യുഎസ് സൈന്യം ഈ വാരാന്ത്യത്തോടെ ഇറാനെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. അതേസമയം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇതുവരെ ഇറാനെതിരെയുള്ള സൈനിക നടപടിക്ക് അന്തിമാനുമതി നൽകിയിട്ടില്ല. പശ്ചിമേഷ്യയിൽ യുഎസ് സൈന്യത്തിന്റെ വലിയൊരു സാന്നിധ്യം ഇതിനോടകം ഉണ്ടായിട്ടുണ്ട്. യുദ്ധക്കപ്പലുകൾ, ഫൈറ്റർ ജെറ്റുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ഇറാനുമായുള്ള നീണ്ട യുദ്ധത്തിനുള്ള സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നതെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

സിഎൻഎൻ റിപ്പോർട്ട് അനുസരിച്ച്, വാരാന്ത്യത്തോടെ സൈന്യം ആക്രമണത്തിന് തയ്യാറാണെന്ന് വൈറ്റ് ഹൗസിന് വിവരം നൽകിയിട്ടുണ്ട്. റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, യുഎസ് കമാൻഡർ-ഇൻ-ചീഫ് സൈനിക നടപടിയെ  അനുകൂലിച്ചും പ്രതികൂലിച്ചും വാദിക്കുകയും ഉപദേശകരോടും സഖ്യകക്ഷികളോടും ഏറ്റവും നല്ല നടപടി ഏതാണെന്ന് ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറാനിൽ ആക്രമണത്തിന് ഉത്തരവിട്ട ട്രംപ്, 2018 ൽ റദ്ദാക്കിയ ആണവക്കരാറിന് ബദൽ കണ്ടെത്താൻ നിലവിലുള്ള ചർച്ചകൾക്ക് കഴിഞ്ഞില്ലെങ്കിൽ കൂടുതൽ സൈനിക നടപടികൾ ഉണ്ടാകുമെന്ന് ആവർത്തിച്ച് ഇറാനെ ഭീഷണിപ്പെടുത്തിയിരുന്നു.

നിലവിൽ പശ്ചിമേഷ്യയിൽ 13 യുഎസ് യുദ്ധക്കപ്പലുകളുണ്ട്: ഒരു വിമാനവാഹിനി കപ്പൽ-USS എബ്രഹാം ലിങ്കൺ-ഒൻപത് ഡിസ്ട്രോയറുകൾ, മൂന്ന് ലിറ്റോറൽ കോംബാറ്റ് ഷിപ്പുകൾ, കൂടാതെ ഇതിലധികം സന്നാഹം ഉടനെത്തുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ USS ജെറാൾഡ് ആർ. ഫോർഡ്, ട്രംപിന്റെ ഉത്തരവ് പ്രകാരം ഈ മാസം ആദ്യം കരീബിയൻ കടലിൽ നിന്ന് മിഡിൽ ഈസ്റ്റിലേക്ക് യാത്ര ചെയ്യുകയാണ്. ഇതിനോടൊപ്പം മൂന്ന് ഡിസ്ട്രോയറുകളും ഉണ്ട്. ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ വഹിക്കുകയും ആയിരക്കണക്കിന് നാവികർ ഉള്ളതുമായ രണ്ട് യുഎസ് വിമാനവാഹിനി കപ്പലുകൾ പശ്ചിമേഷ്യയിൽ ഉണ്ടാകുന്നത് അപൂർവമാണ്.

കഴിഞ്ഞ ജൂണിൽ ഇസ്രയേൽ ഇറാനെതിരെ 12 ദിവസത്തെ ആക്രമണം നടത്തിയപ്പോൾ ഈ മേഖലയിൽ യുഎസിന്റെ രണ്ട് വലിയ യുദ്ധക്കപ്പലുകൾ ഉണ്ടായിരുന്നു. എക്സ്, ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ളൈറ്റ് റഡാർ 24 എന്നിവയിലെ വിവരങ്ങൾ അനുസരിച്ച്, ട്രംപ് വലിയൊരു ശ്രേണി വിമാനങ്ങളും അയച്ചിട്ടുണ്ട്. F-22 റാപ്റ്റർ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ, F-15, F-16 യുദ്ധവിമാനങ്ങൾ, KC-135 എയർ റീഫ്യൂവലിങ് വിമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല ആണവത്തർക്കം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. ഇരുരാജ്യങ്ങളും മാസങ്ങളായി ആണവ കരാറിനെക്കുറിച്ച് ചർച്ചകൾ നടത്തിവരുന്നു. യുഎസ് സൈനിക ഇടപെടൽ ഒഴിവാക്കുന്നതിനായി ചൊവ്വാഴ്ച ജനീവയിൽ യുഎസ്, ഇറാൻ ഉദ്യോഗസ്ഥർ ചർച്ച നടത്തി. കരാറിന് മാർഗനിർദേശ തത്വങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഇറാൻ അറിയിച്ചിരുന്നു. വിഷയത്തിൽ ചെറിയ പുരോഗതി ഉണ്ടായിട്ടുണ്ട് എന്ന് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലെവിറ്റ് ബുധനാഴ്ച പറഞ്ഞു. പുതിയ ആണവ കരാർ വേണമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഭരണകൂടം മാറണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഏതൊരു പുതിയ സൈനിക നടപടിയും ആണവ ലക്ഷ്യങ്ങൾക്കപ്പുറം കടന്നു പോകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

കഴിഞ്ഞ മാസം ആക്രമണത്തിന് ഉത്തരവിടുന്നതിൽ നിന്ന് ട്രംപ് പിന്മാറിയിരുന്നു. യുഎസിന്റെ സമ്മർദത്തിൽ ടെഹ്‌റാൻ 800 ലധികം വധശിക്ഷകൾ നിർത്തിവെച്ചതായി അദ്ദേഹം പറഞ്ഞു. എന്നാൽ അതിനുശേഷം ഇറാനെതിരെ വീണ്ടും ഭീഷണി ഉയർത്തി. കരാർ വേഗത്തിൽ പ്രായോഗികമായില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് സൂചന നൽകുന്നു. ഇതുവരെ ഒരു കരാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യാതൊരു സൂചനയും ലഭ്യമല്ല. എന്നാൽ യുദ്ധത്തിന്റെ സൂചനകൾ ശക്തമായിക്കൊണ്ടിരിക്കുന്നു. നിലവിലെ എണ്ണ വിപണിയും ട്രംപിന് ഇറാനെ ആക്രമിക്കാൻ അവസരം നൽകുന്നു. ഒരു ആക്രമണം നടന്നാൽ എണ്ണവില വർധിക്കും. ഇറാനിയൻ കയറ്റുമതി മാത്രം തടസ്സപ്പെട്ടാൽ പോലും വില വർധനവ് പരിമിതമായിരിക്കുമെന്ന് അക്സിയോസ് റിപ്പോർട്ട് ചെയ്തു.

ആയത്തൊള്ള സയ്യിദ് അലി ഖമേനി നയിക്കുന്ന ഇറാനിയൻ ഭരണകൂടത്തിന്റെ ദൗർബല്യം, ട്രംപിനെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഭരണകൂടത്തിനെതിരെയുള്ള വലിയ പ്രതിഷേധങ്ങളും കഴിഞ്ഞ വർഷത്തെ ഇസ്രയേലി, യുഎസ് ആക്രമണങ്ങളും രാജ്യത്തിന്മേലുള്ള ഭരണകൂടത്തിന്റെ പിടിയിൽ അയവുവരുത്തിയിട്ടുണ്ട്. ഒരു ആക്രമണമുണ്ടായാൽ ഇറാൻ തീർച്ചയായും തിരിച്ചടിക്കുമെങ്കിലും ഇപ്പോഴുള്ള തിരിച്ചടി ഒന്നോ രണ്ടോ വർഷങ്ങൾക്ക് ശേഷമുള്ളതിനേക്കാൾ പരിമിതമായിരിക്കുമെന്ന് ഇസ്രയേലി, യുഎസ് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു.

Content Highlights: Reports indicate US military readiness for an Iran attack this weekend. President Trump has not given final approval. Explore rising tensions and potential conflict.