യുഎസ് യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു; അമേരിക്കയുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ

ടെഹ്‌റാൻ/കുവൈത്ത് സിറ്റി: അമേരിക്കൻ എഫ്-15 യുദ്ധ വിമാനം കുവൈത്തിൽ തകർന്നുവീണു. ഇറാൻ ആക്രണത്തിൽ തകർന്നതാണോ എന്നതിൽ വ്യക്തതയില്ല. അബദ്ധത്തിൽ വെടിവെച്ചിട്ടതാകാമെന്ന റിപ്പോർട്ടുകളും ഉണ്ട്. പൈലറ്റുമാർ രക്ഷപ്പെട്ടിട്ടുണ്ട്.
വിമാനം തകർന്നുവീഴുന്നതിന്റെയും രക്ഷപ്പെട്ട പൈലറ്റുമാരുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികളെത്തുടർന്ന് യുഎസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിൽ കഴിയാൻ അഭ്യർത്ഥിച്ച് യുഎസ് എംബസി കുവൈത്തിൽ മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.
'കുവൈത്തിന് മുകളിൽ മിസൈൽ, ഡ്രോൺ ആക്രമണങ്ങളുടെ ഭീഷണി തുടരുകയാണ്. എംബസിയിലേക്ക് വരരുത്. നിങ്ങളുടെ വീടുകളിൽ താഴത്തെ നിലകളിലും ജനലുകളിൽ നിന്ന് അകന്നും സുരക്ഷിതമായി കഴിയുക. പുറത്തിറങ്ങരുത്' യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് കോൺസുലേറ്റ് അഫയേഴ്‌സ് എക്‌സിൽ പോസ്റ്റ് ചെയ്തു.
എംബസി ജീവനക്കാർ സുരക്ഷിത സ്ഥാനങ്ങളിൽ കഴിയുകയാണെന്നും, ആക്രമണമുണ്ടായാൽ സുരക്ഷാ പദ്ധതികൾ വിലയിരുത്തണമെന്നും ഡിപ്പാർട്ട്മെന്റ് പൗരന്മാരോട് അഭ്യർത്ഥിച്ചു.
സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കയുമായി ചർച്ചക്കില്ലെന്ന് ഇറാനിയൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി അറിയിച്ചു. ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ യുഎസുമായി ആണവ ചർച്ചകൾ പുനരാരംഭിക്കാൻ താൻ വീണ്ടും ശ്രമിച്ചുവെന്ന യുഎസ് മാധ്യമങ്ങളുടെ അവകാശവാദങ്ങൾ നിഷേധിച്ചുകൊണ്ടാണ് അലി ലാരിജാനിയുടെ പ്രതികരണം. 'ഞങ്ങൾ അമേരിക്കയുമായി ചർച്ചയ്ക്കില്ല' അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭ്രാന്തമായ പ്രതീക്ഷകൾ മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിട്ടിരിക്കുന്നുവെന്നും ഇറാൻ ദശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി പറഞ്ഞു. 'അമേരിക്കൻ സൈനികരുടെ കൂടുതൽ ജീവഹാനിയെക്കുറിച്ച് 'ട്രംപ് ഇപ്പോൾ ആശങ്കപ്പെടുകയാണ്' അലി ലാരിജാനി പറഞ്ഞു.
അമേരിക്ക ആദ്യം എന്ന സ്വയം നിർമ്മിച്ച മുദ്രാവാക്യത്തെ ട്രംപ് ഇസ്രായേൽ ആദ്യം ആക്കി മാറ്റി. ഇസ്രായേലിന്റെ അധികാരക്കൊതിക്കായി അമേരിക്കൻ സൈനികരെ ബലിയർപ്പിക്കുകയും ചെയ്യുകയാണ് ട്രംപെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: An American F-15 fighter jet has crashed in Kuwait, with both pilots reported safe