ഇന്ത്യ ഉൾപ്പെടെ 50-ലേറെ രാജ്യങ്ങൾക്കുമേൽ പുതിയ തീരുവ ചുമത്താൻ നീക്കവുമായി ട്രംപ്; കാരണം ഇതാണ്

വാഷിങ്ടൺ: നിർബന്ധിത തൊഴിലെടുപ്പിക്കലിനെതിരേ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ച് ഇന്ത്യ ഉൾപ്പെടെ അൻപതിലേറെ രാജ്യങ്ങൾക്കു മേൽ പുതിയ തീരുവ ചുമത്താനുള്ള നീക്കവുമായി യുഎസിലെ ഡൊണാൾഡ് ട്രംപ് ഭരണകൂടം. യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) മുന്നോട്ടുവെച്ചിരിക്കുന്നത് 10 മുതൽ 12.5 ശതമാനം വരെ തീരുവയാണ്.
ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ബ്രസീൽ, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 12.5 ശതമാനവും കാനഡ, മെക്‌സിക്കോ, തായ്‌വാൻ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കു മേൽ പത്തു ശതമാനവുമാണ് തീരുവ ചുമത്താൻ തീരുമാനിച്ചിട്ടുള്ളത്.
അതേസമയം പുതിയ തീരുവ ഉടൻ പ്രാബല്യത്തിൽ വരില്ല. ഇവ പൊതുജനാഭിപ്രായത്തിനും അവലോകനത്തിനും വിധേയമായ ശേഷമാകും നിലവിൽ വരിക. ജൂലൈ ആറുവരെ പൊതുജനങ്ങൾക്ക് ഇതേക്കുറിച്ച് അഭിപ്രായം അറിയിക്കാം. പിന്നാലെ യുഎസ്ടിആർ ഇതുമായി ബന്ധപ്പെട്ട വാദങ്ങളും കേൾക്കും. നിലവിൽ വരുന്നപക്ഷം, നേരത്തെ യുഎസ് സുപ്രീം കോടതി തീരുവ ചുമത്തലിൽ ഏർപ്പെടുത്തിയ പരിധിയെ മറികടക്കാൻ ട്രംപിന് സാധിക്കും എന്നതാണ് ഈ പുതിയ നീക്കത്തിന്റെ സവിശേഷത.
1974-ലെ യുഎസ് വ്യാപാര നിയമത്തിലെ 301 (ബി)(1) വകുപ്പ് അനുസരിച്ച് വ്യാപാരപങ്കാളികളെ കുറിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പുതിയ തീരുവ ചുമത്താൻ ട്രംപ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
നിർബന്ധിത തൊഴിൽ വഴി നിർമിച്ച ഉത്പന്നങ്ങൾ കയറ്റുമതി ചെയ്തതിനെതിരേ നടപടി കൈക്കൊണ്ടിട്ടുണ്ടോ അത് യുഎസ് വാണിജ്യത്തെ ബാധിച്ചിട്ടുണ്ടോ എന്നാണ് യുഎസ് അന്വേഷിച്ചത്. ഇന്ത്യ ഉൾപ്പെടെ 54 രാജ്യങ്ങൾ ഇക്കാര്യത്തിൽ പരാജയപ്പെട്ടുവെന്നാണ് ചൊവ്വാഴ്ച യുഎസ്ടിആർ അറിയിച്ചത്. ഇത് അംഗീകരിക്കാനാകില്ലെന്നും യുഎസ്ടിആർ വ്യക്തമാക്കുന്നു.
Content Highlights: Trump administration proposes 10-12.5% tariffs on over 50 countries., The primary reason cited is the failure to address forced labor practices., India, China, and Japan face a 12.5% tariff rate under the proposal., Public feedback is open until July 6 before final implementation., The move utilizes Section 301(b)(1) of the 1974 US Trade Act.