US ക്രിസ്ത്യൻ രാജ്യം, ഹനുമാൻ പ്രതിമയ്ക്ക് അനുമതി നൽകുന്നതെന്തിന്?- റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ്

വാഷിങ്ടണ്‍: ടെക്‌സസില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്റെ പ്രതിമയ്ക്കുനേരെ അധിക്ഷേപ പരാമര്‍ശം നടത്തിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് വിവാദത്തില്‍. ഷുഗര്‍ലാന്‍ഡിലെ ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്ന ഹനുമാന്‍ പ്രതിമയ്ക്കു നേരെ സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് അലക്‌സാണ്ടര്‍ ഡന്‍കന്റെ മോശം പരാമര്‍ശം.
ഹനുമാനെ 'വ്യാജ ഹിന്ദുദൈവ'മെന്ന് അധിക്ഷേപിച്ച ഡന്‍കന്‍, ടെക്‌സസില്‍ ഹനുമാന്റെ പ്രതിമ സ്ഥാപിക്കാന്‍ എന്തിന് അനുമതി നല്‍കണമെന്നും കുറിപ്പില്‍ ചോദിക്കുന്നുണ്ട്. യുഎസ് ക്രിസ്ത്യന്‍ രാഷ്ട്രമാണെന്നും ഡന്‍കന്‍ എക്‌സിലെ കുറിപ്പില്‍ പറയുന്നു. ഡന്‍കന്റെ പരാമര്‍ശത്തിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഉയര്‍ന്നിട്ടുള്ളത്.
ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഡന്‍കന്റെ പ്രസ്താവനയെ അപലപിക്കുകയും അവ ഹിന്ദുവിരുദ്ധവും പ്രകോപനപരവുമാണെന്ന് വിമര്‍ശിക്കുകയും ചെയ്തു. വിഷയത്തില്‍ ഇടപെടണമെന്ന് ടെക്‌സസിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോട് എച്ച്എഎഫ് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. 90 അടി ഉയരമുള്ള ഈ ഹനുമാന്‍ പ്രതിമ, സ്റ്റാച്യൂ ഓഫ് യൂണിയന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 2024-ലാണ് ഇത് അനാച്ഛാദനം ചെയ്യപ്പെട്ടത്.
Content Highlights: republican leader faces backlash over remark on lord hanuman statue