'മിസ്റ്റർ ഇന്ത്യ'; ഓസ്‌ട്രേലിയൻ പത്രങ്ങളിൽ തരംഗമായി നരേന്ദ്ര മോദിയുടെ സന്ദർശനം

#ന്യൂസ് ഡെസ്ക്
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സെൽഫി എടുക്കുന്നു | Photo: PTI
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം സെൽഫി എടുക്കുന്നു | Photo: PTI

മെൽബൺ: ഓസ്‌ട്രേലിയൻ മാധ്യമങ്ങളിൽ വലിയ വാർത്താ പ്രാധാന്യം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനം. 'ദ ഓസ്‌ട്രേലിയൻ' ഉൾപ്പെടെയുള്ള പ്രമുഖ പത്രങ്ങൾ തങ്ങളുടെ ഒന്നാം പേജിൽ തന്നെ മോദിയുടെ സന്ദർശനം റിപ്പോർട്ട് ചെയ്തു. മോദിയെ 'മിസ്റ്റർ ഇന്ത്യ' എന്നും ഒരു മാധ്യമത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. 'വ്യാപാരത്തിലും പ്രതിരോധത്തിലും സമ്മാനങ്ങളുമായി മോദി എത്തുന്നു' എന്ന തലക്കെട്ടോടെയാണ് പല പത്രങ്ങളും വാർത്ത നൽകിയത്. 'ദ ഏജ്' എന്ന പത്രം 'അൽബനീസിന്റെ മോദി ഓപ്പറാൻഡി' എന്ന തലക്കെട്ടിലാണ് സന്ദർശനം റിപ്പോർട്ട് ചെയ്തത്.

സന്ദർശനത്തിന്റെ ഭാഗമായി വ്യാപാരം, ഊർജ്ജം തുടങ്ങിയ നിർണ്ണായക മേഖലകളിൽ വലിയ കരാറുകളാണ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടത്. സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉത്പാദിപ്പിക്കുന്നതിന് ഓസ്‌ട്രേലിയയിൽ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇതിനുപുറമെ പുനരുപയോഗ ഊർജ്ജം, നിർണ്ണായക ധാതുക്കൾ, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാനും തീരുമാനമായി.

ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയിലേക്ക് ഓസ്‌ട്രേലിയൻ നിക്ഷേപകരെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. റോഡുകൾ, തുറമുഖങ്ങൾ, റെയിൽവേ പദ്ധതികൾ എന്നിവയിൽ ഓസ്‌ട്രേലിയൻ കമ്പനികൾക്ക് മികച്ച അവസരങ്ങളാണ് ഉള്ളതെന്ന് മോദി പറഞ്ഞു. ഇതിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടായ 'ഓസ്‌ട്രേലിയൻ സൂപ്പർ' ഇന്ത്യയുടെ നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്ക് 500 മില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ അധിക നിക്ഷേപം പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ പുതിയ തലങ്ങളിലേക്ക് ഉയരുന്നതിന്റെ സൂചനയാണിത്.

ഉച്ചകോടിക്ക് ശേഷം മെൽബണിൽ നടത്തിയ സംയുക്ത പ്രസ്താവനയിൽ ഇന്ത്യയും ഓസ്‌ട്രേലിയയും അടുത്ത സുഹൃത്തുക്കളാണെന്ന് പ്രധാനമന്ത്രി ആന്റണി അൽബനീസ് പറഞ്ഞു. സാമ്പത്തിക ബന്ധങ്ങൾ പുനർനിർമ്മിക്കുന്നതിൽ മോദി വഹിച്ച പങ്കിനെ അദ്ദേഹം പ്രശംസിച്ചു. ഈ പങ്കാളിത്തം ചരിത്രപരമായ അവസരങ്ങളാണ് തുറന്നുതരുന്നതെന്ന് നരേന്ദ്ര മോദിയും പ്രതികരിച്ചു.

Content Highlights: PM Modi strengthens India-Australia ties with landmark trade, energy, and defense deals.