‘താലിബാൻ പ്രവർത്തിക്കുന്നത് ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ’; യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ഖ്വാജ ആസിഫ്

ഇസ്ലാമാബാദ്: അഫ്ഗാൻ-പാകിസ്താൻ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങുന്നതിനു പിന്നാലെ അഫ്ഗാനിസ്താനെതിരേ രൂക്ഷവിമർശനവുമായി പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താന്റെ ക്ഷമ നശിച്ചതായും തുറന്ന യുദ്ധം ആരംഭിച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. അഫ്ഗാനിസ്താനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയേപ്പോലെ പ്രവർത്തിക്കുകയാണെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
2020-ൽ നാറ്റോ സഖ്യം പിൻവാങ്ങിയതോടെ അഫ്ഗാനിസ്താനിൽ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്തെ ഇന്ത്യയുടെ കോളനിയാക്കി താലിബാൻ മാറ്റുകയും ലോകമെമ്പാടുമുള്ള ഭീകരരെ അവിടെ ഒന്നിപ്പിച്ച് ഭീകരത കയറ്റുമതി ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ആസിഫ് എക്സിൽ കുറിച്ചു.
താലിബാൻ ഭരണകൂടം പൗരന്മാരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങൾ ലംഘിക്കുകയാണെന്നും ഇസ്ലാം മതം സ്ത്രീകൾക്ക് നൽകുന്ന അവകാശങ്ങൾ പോലും തട്ടിയെടുക്കുകയാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു. നയതന്ത്രത്തിലൂടെയും സൗഹൃദ രാജ്യങ്ങളുടെ ഇടപെടലിലൂടെയും ബന്ധം സാധാരണ നിലയിലാക്കാൻ പാകിസ്താൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ഇപ്പോൾ പാകിസ്താനെ ലക്ഷ്യമിട്ട് അക്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ സൈന്യം കടൽ കടന്നുവന്നവരല്ലെന്നും താലിബാന്റെ രഹസ്യങ്ങൾ കൃത്യമായി അറിയാവുന്ന അയൽക്കാരാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതിനിടെ അതിർത്തിയിൽ സംഘർഷം കടുക്കുകയാണ്. കാബൂൾ, കാണ്ഡഹാർ, പക്തിയ തുടങ്ങിയ അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തി. പാകിസ്താൻ അതിർത്തിസേനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് തക്കതായ മറുപടിയാണ് നൽകിയതെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പറഞ്ഞു. പാകിസ്താന്റെ വ്യോമാക്രമണം താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സ്ഥിരീകരിച്ചെങ്കിലും ആളപായമില്ലെന്ന് അറിയിച്ചു. ഇതിന് തിരിച്ചടിയായി വ്യാഴാഴ്ച രാത്രി അഫ്ഗാൻ സൈന്യം ഡ്യൂറൻഡ് ലൈനിലെ പാകിസ്താൻ സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു.
കാണ്ഡഹാർ, ഹെൽമണ്ട് മേഖലകളിൽ നടത്തിയ തിരിച്ചടിയിൽ 55 പാകിസ്താൻ സൈനികരെ വധിച്ചതായും ചില സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, പാകിസ്താൻ ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടില്ല. ഒക്ടോബറിൽ നടന്ന സംഘർഷത്തിൽ 70-ലധികം പേർ കൊല്ലപ്പെട്ടതിന് ശേഷം അതിർത്തികൾ മിക്കവാറും അടഞ്ഞുകിടക്കുകയാണ്.
Content Highlights: Pakistan's Defense Minister Khawaja Asif declares the country is now at war with Afghanistan., He accuses the Afghan Taliban of acting as India's proxy and exporting terrorism., Pakistan has conducted airstrikes in Afghan cities including Kabul and Kandahar., Afghan forces retaliated with attacks on Pakistani military posts along the Durand Line., The conflict has intensified with both sides claiming to have inflicted casualties.