ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മസൂദ് പെസെഷ്‌കിയാന് വിജയം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാര്‍ലമെന്റംഗവും പരിഷ്‌കരണവാദിയുമായ ഡോ. മസൂദ് പെസെഷ്‌കിയാന് വിജയം. മുഖ്യഎതിരാളി ആയിരുന്ന അതിയാഥാസ്ഥിതികനും ഇറാന്റെ ആണവപദ്ധതിയുടെ മുന്‍വക്താവുമായ സയീദ് ജലീലി പരാജയപ്പെട്ടു. ഇറാന്റെ തിരഞ്ഞെടുപ്പ് അതോറിറ്റിയുടെ കണക്കനുസരിച്ച് 30 ദശലക്ഷം വോട്ടാണ് രേഖപ്പെടുത്തിയത്. ഇതിൽ 16.3 ദശലക്ഷം വോട്ട് മസൂദ് പെസെഷ്‌കിയും 13.5 ദശലക്ഷം വോട്ട് സയീദ് ജലീലിയും നേടി. ഇറാൻ പ്രസിഡന്റായിരുന്ന ഇബ്രാഹിം റെയ്സി ഇക്കഴിഞ്ഞ മേയ് 19-നുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചിരുന്നു. ഇതോടെയാണ് രാജ്യത്ത് ഇടക്കാല തിരഞ്ഞടുപ്പ് നടന്നത്.
മസൂദ് പെസെഷ്‌കിയാന്‍, സയീദ് ജലീല്‍, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഘേര്‍ ഘലിബാഫ്, മുന്‍ ആഭ്യന്തരമന്ത്രി മുസ്തഫ പോര്‍ മുഹമ്മദി എന്നീ നാലു സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടിയ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജയിക്കാനാവശ്യമായ 50 ശതമാനം വോട്ട് ഒരു സ്ഥാനാര്‍ഥിക്കും കിട്ടിയില്ല. ആകെ പോള്‍ ചെയ്ത 2.45 കോടി വോട്ടില്‍ 44.36 ശതമാനം വോട്ട് നേടി മസൂദ് പെസെഷ്‌കിയാന്‍ ഒന്നാമതെത്തി.സയീദ് ജലീലിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതോടെയാണ് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങിയത്.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ മത്സരിച്ച നാല് സ്ഥാനാര്‍ഥികളില്‍ ഒരേയൊരു പരിഷ്‌കരണവാദി ഡോ. മസൂദ് പെസെഷ്‌കിയാനായിരുന്നു. പേരെടുത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ മസൂദ് പെസെഷ്‌കിയാന്‍ ഇറാന്‍- ഇറാഖ് യുദ്ധത്തിലും പങ്കെടുത്തിട്ടുണ്ട്. തബ്രീസില്‍നിന്നുള്ള പാര്‍ലമെന്റംഗമായ അദ്ദേഹം ഇറാന്റെ ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാനിലെ ന്യൂനപക്ഷമായ അസേറി വിഭാഗത്തില്‍നിന്നുള്ളയാളാണ് മസൂദ്.
ഇറാനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമായ സമയത്താണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. മധ്യേഷ്യ യുദ്ധത്തിന്റെ പിടിലാവുകയും ഇറാന്റെ ആണവപദ്ധതികള്‍ക്കെതിരായ ഇസ്രയേലിന്റേയും പാശ്ചാത്യലോകത്തിന്റെയും എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ പിരുമുറുക്കം വര്‍ധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് രാജ്യം പ്രസിഡന്റിനെ നഷ്ടപ്പെട്ട് തിരഞ്ഞെടുപ്പിലേക്ക് എടുത്തെറിയപ്പെട്ടത്. ഇസ്രായേലുമായുള്ള ഇറാന്റെ നിഴല്‍യുദ്ധം മറനീക്കി പുറത്തുവന്ന ഘട്ടത്തിൽ നടന്ന ഈ തിരഞ്ഞെടുപ്പ് ഇറാന് നിര്‍ണായകമായിരുന്നു.
Content Highlights: Masoud Pezeshkian wins Irans presidential election