ലബനനിൽ നൂറോളം കേന്ദ്രങ്ങളിൽ ഇസ്രയേലിന്റെ വ്യോമാക്രമണം, ഹോർമുസ് അടച്ചു, വെടിനിർത്തൽ കരാർ പൊളിയുന്നു

#ന്യൂസ് ഡെസ്ക്ക്
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ നിന്ന്  (ഫയൽ ചിത്രം) | Photo: AP
ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ നിന്ന് (ഫയൽ ചിത്രം) | Photo: AP

ബെയ്റൂത്ത്: യു.എസും ഇറാനും തമ്മിൽ ധാരണയായ വെടിനിർത്തലിന്റെ ഭാവി ആശങ്കയിലാക്കി ലെബനനിൽ വ്യാപക വ്യോമക്രമണം നടത്തി ഇസ്രയേൽ. ആക്രമണത്തിൽ കുറഞ്ഞത് 89 പേർ കൊല്ലപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 700-ലധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ബെയ്റൂത്ത് അടക്കം ലെബനനിലെ നൂറോളം ഇടങ്ങളിലാണ് ഇസ്രയേലിന്റെ വ്യോമാക്രമണമുണ്ടായത്.

മറുപടിയായി ഹിസ്ബുള്ള ഇസ്രായേലിന്റെ വടക്കൻ മേഖലകളിലേക്ക് റോക്കറ്റ്-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്.

ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ കാടത്തമെന്ന് വിശേഷിപ്പ് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൺ രംഗത്ത് വന്നു. ഇസ്രയേൽ ആക്രമണത്തിൽ നിരവധി കെട്ടിടങ്ങളാണ് തകർന്നത്. ആശുപത്രികൾ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. 

ടയർ നഗരത്തിലെ ജനവാസ മേഖലയിലുള്ള ഒരു ബഹുനില കെട്ടിടം സ്‌ഫോടനത്തിൽ തകരുകയും സമീപത്തെ കെട്ടിടങ്ങൾ പുകപടലങ്ങളാൽ മൂടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് മുൻപ് ടയർ നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്.) മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം, ലെബനനിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ ഗതാഗതം ഇറാൻ തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. യു.എസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ധാരണയുടെ പ്രധാന നിബന്ധനകളിലൊന്ന് കപ്പലുകളെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുക എന്നതായിരുന്നു. എന്നാൽ ഇന്ന് രാവിലെ രണ്ട് ടാങ്കറുകളെ കടത്തിവിട്ട ശേഷം മറ്റുള്ളവയുടെ ഗതാഗതം നിർത്തിവെച്ചതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ലെബനനിൽ ആക്രമണം തുടരുന്നതാണ് ഇറാനെ ഈ തീരുമാനത്തിന് പ്രേരിപ്പിച്ചത്.