ഖമീനിയെ ആക്രമിച്ചാൽ പൂർണ യുദ്ധം ഉണ്ടാകും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: യുഎസുമായുള്ള സംഘർഷത്തിനിടയിൽ, പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിയെ ലക്ഷ്യമിടുന്നത് ഒരു വലിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ. ഏതെങ്കിലും തരത്തിൽ ഇറാനുനേരെ അനീതിയോടെയുള്ള ആക്രമണമുണ്ടായാൽ പ്രതികരണം കഠിനമായിരിക്കും. പരമോന്നത നേതാവ് അയത്തുള്ള അലി ഖമീനിക്കെതിരായ ഏതൊരു ആക്രമണവും ഇറാനെതിരായ ഒരു വലിയ യുദ്ധത്തിന് തുല്യമായിരിക്കും. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ എക്‌സിലൂടെ അറിയിച്ചു.
ഇറാനിലെ ജനങ്ങൾ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അമേരിക്കൻ സർക്കാരും സഖ്യകക്ഷികളും ദീർഘകാലമായി ഏർപ്പെടുത്തിയിരിക്കുന്ന ശത്രുതയും മനുഷ്യത്വരഹിതമായ ഉപരോധങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്രക്ഷോഭകർക്ക് മുന്നറിയിപ്പുമായി അയത്തുള്ള അലി ഖമീനി രംഗത്തെത്തിയിരുന്നു. 'രാജ്യദ്രോഹികളുടെ നട്ടെല്ലൊടിക്കുമെന്ന്' ദേശീയ ടെലിവിഷനിൽ ശനിയാഴ്ച സംപ്രേഷണംചെയ്ത പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിൽ മരണങ്ങളുണ്ടായതിനു കാരണക്കാരൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണെന്നും ആരോപിച്ചു.
''രാജ്യദ്രോഹത്തിന്റെ നട്ടെല്ലൊടിച്ചതുപോലെ രാജ്യദ്രോഹികളുടെയും നട്ടെല്ല് ഇറാൻ ഒടിക്കും. രാജ്യത്തെ യുദ്ധത്തിലേക്കു നയിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. പക്ഷേ, രാജ്യത്തിനുള്ളിലെ ക്രിമിനലുകളെ വെറുതേവിടില്ല.'' -ഖമീനി പറഞ്ഞു. അന്താരാഷ്ട്ര ക്രിമിനലുകളെയും വെറുതേവിടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റത്തിനെതിരേ സമാധാനപൂർവം നടന്നിരുന്ന പ്രക്ഷോഭത്തെ യുഎസ് റാഞ്ചിയെന്നാണ് ഇറാന്റെ ആരോപണം. ''പ്രക്ഷോഭത്തിലുണ്ടായ മരണങ്ങളുടെയും നാശനഷ്ടങ്ങളുടെയും ഇറാനെതിരേ ഉന്നയിച്ച ആരോപണങ്ങളുടെയും പേരിൽ ട്രംപ് കുറ്റക്കാരനാണെന്നും'' ഖമീനി പറഞ്ഞു.
Content Highlights: Iran`s President warns any attack on Supreme Leader Khamenei means all-out war with Iran