ഇറാനും യുഎഇയ്ക്കുമിടയിൽ മഞ്ഞുരുകുമോ? ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പെസെഷ്‌കിയാനും UAE കിരീടാവകാശിയും

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി യുഎഇയുടേയും ഇറാന്റേയും നേതാക്കൾ. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ, യുഎഇ കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരാണ് ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയത്. ഇറാൻ-യുഎഇ ബന്ധം ഉൾപ്പെടെ വിവിധ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
ഇന്ത്യയിലെ ഇറാൻ എംബസിയാണ് കൂടിക്കാഴ്ചയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. എന്നാൽ ചർച്ചയുടെ വിശദാംശങ്ങളോ ഇരുരാജ്യങ്ങളും തമ്മിൽ ഏതെങ്കിലും പുതിയ ധാരണയിലെത്തിയോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കൂടിക്കാഴ്ചയുടെ ചിത്രം ഇറാൻ എംബസി സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാൻ പ്രസിഡന്റും യുഎഇ കിരീടാവകാശിയും തമ്മിലുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ഇറാൻ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. ഓഗസ്റ്റ് 31-ന് ബിഷ്‌കെക്കിലും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയിലെ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ 'ചർച്ചകളും നയതന്ത്രവുമാണ്' ഏക വഴിയെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
Content Highlights: Iranian President Masoud Pezeshkian and UAE Crown Prince Sheikh Khaled bin Mohamed bin Zayed Al Nahyan held talks in Delhi during the BRICS summit, signaling potential diplomatic thaw amid West Asia regional tensions.