ഇസ്രയേലും ഇറാനും വെടിനിര്‍ത്തലിന് സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപ്

ഡൊണാൾഡ് ട്രംപ് | Photo: AP
ഡൊണാൾഡ് ട്രംപ് | Photo: AP

വാഷിങ്ടണ്‍:  ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിലെത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. 

എല്ലാവര്‍ക്കും അഭിനന്ദനം, ഇസ്രയേലും ഇറാനും പൂര്‍ണമായ വെടിനിര്‍ത്തലിന് സമ്മതിച്ചു. ഇരുരാജ്യങ്ങളും അവരുടെ അന്തിമദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഏകദേശം ആറുമണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ ആരംഭിക്കും. ഇറാനാകും വെടിനിര്‍ത്തല്‍ ആരംഭിക്കുക. 12 മണിക്കൂറിന് ശേഷം ഇസ്രയേലും അത് പിന്തുടരും. 24 മണിക്കൂറിന് ശേഷം യുദ്ധം അവസാനിച്ചതായി ഔദ്യോഗികമായി കണക്കാക്കുമെന്നും ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. സംഘര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഇരുരാജ്യങ്ങളെയും അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. 

''വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കാവുന്ന യുദ്ധമായിരുന്നു ഇത്. ഈയുദ്ധം പശ്ചിമേഷ്യയെ മുഴുവന്‍ നശിപ്പിക്കുമായിരുന്നു. പക്ഷേ, അതുണ്ടായില്ല. ഒരിക്കലും അതുണ്ടാവുകയുമില്ല. ഇസ്രയേലിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇറാനെ ദൈവം അനുഗ്രഹിക്കട്ടെ. പശ്ചിമേഷ്യയെ ദൈവം അനുഗ്രഹിക്കട്ടെ. അമേരിക്കയെ ദൈവം അനുഗ്രഹിക്കട്ടെ, ലോകത്തെ ദൈവം അനുഗ്രഹിക്കട്ടെ'', ട്രംപ് സാമൂഹികമാധ്യമത്തില്‍ കുറിച്ചു. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തോട് ഇസ്രയേലോ ഇറാനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 


 

Content Highlights: US President Donald Trump announced a full ceasefire between Israel and Iran via Truth Social