ഗയാനയെ വിഴുങ്ങാൻ ഒരുങ്ങി മഡുറോ; ലക്ഷ്യം എണ്ണയോ തിരഞ്ഞെടുപ്പ് വിജയമോ?

തെക്കേ അമേരിക്കയുടെ തന്നെ ഭാവി മാറ്റിമറിച്ചേക്കാവുന്ന നിര്‍ണായകമായ ഒരു വിധിയെഴുത്താണ് ഡിസംബര്‍ മൂന്നിന് വെനസ്വേലയിലെ ജനങ്ങള്‍ നടത്തിയത്. അയല്‍ രാജ്യമായ ഗയാനയുടെ മൂന്നില്‍ രണ്ട് ഭാഗം വരുന്ന ഭൂപ്രദേശം വെനസ്വേലയുടേതാണെന്ന് അംഗീകരിക്കുന്നുണ്ടോ എന്നാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോ (Nicolás Maduro)യുടെ സര്‍ക്കാര്‍ ഹിതപരിശോധനയില്‍ ജനങ്ങളോട് ചോദിച്ചത്. ഗയാനയുടെ എണ്ണ-ധാതു സമ്പന്ന പ്രദേശമായ എസ്സെക്വിബോ(Essequibo)യില്‍ അവകാശവാദം ഉന്നയിക്കുന്നതിനുള്ള പദ്ധതി വെനസ്വേലയിലെ വോട്ടര്‍മാര്‍ അംഗീകരിച്ചു. 95 ശതമാനം പേരും ഇതിനോട് അനുകൂലിച്ചെന്നാണ് വെനസ്വേല സര്‍ക്കാര്‍ അവകാശപ്പെട്ടത്. എസ്സെക്വിബോയ്ക്ക് മേലുള്ള ഗയാനയുടെ നിയന്ത്രണത്തില്‍ മാറ്റം വരുത്തുന്ന ഒരു നടപടിയും സ്വീകരിക്കരുതെന്ന് വെനസ്വേലയ്ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നതിന് പിന്നാലെയായിരുന്നു ഹിതപരിശോധന. രാജ്യത്തിനെതിരായ ഭീഷണി എന്നാണ് ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലി ഇതിനെ വിശേഷിപ്പിച്ചത്.
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് എസ്സെക്വിബോ (Essequibo) പ്രദേശത്തെച്ചൊല്ലി വെനസ്വേലയും ഗയാനയും തമ്മിലുള്ള തര്‍ക്കം. കൊളോണിയല്‍ കാലഘട്ടത്തില്‍ തുടങ്ങിയതാണ് തര്‍ക്കം. വെനസ്വേല തങ്ങളുടെ പ്രദേശമായി അവകാശപ്പെടുന്നതും ഇപ്പോള്‍ ഗയാന കൈവശം വെച്ചിരിക്കുന്നതുമായ നിബിഡവനങ്ങളുള്ള മേഖല (ഗയാനയുടെ ആകെ ഭൂപ്രദേശത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് ഭാഗം)യാണ് തര്‍ക്കത്തിന്റെ മൂലകാരണം. ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1899-ല്‍ അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ ഒരു വിധി പ്രകാരമാണ് ഇരുരാജ്യങ്ങളുടേയും അതിര്‍ത്തി നിശ്ചയിച്ചത്. പക്ഷേ വെനസ്വേല ഇത് അംഗീകരിക്കുന്നില്ല. മാത്രമല്ല എസ്സെക്വിബോ സ്വന്തം പ്രദേശത്തിന്റെ ഭാഗമാണെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാല്‍, അടുത്തിടെയാണ് തര്‍ക്കം രൂക്ഷമായത്. കൃത്യമായി പറഞ്ഞാല്‍ 2015-ന് ശേഷം. ഇതോടെ ഗയാനയുടെ പരമാധികാരത്തിനെതിരായ വെനസ്വേലയുടെ പ്രവര്‍ത്തനങ്ങളും വര്‍ദ്ധിച്ചു. പക്ഷ, എന്താണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കത്തിന്റെ മൂലകാരണം? എസ്സെക്വിബോ മേഖല എന്തുകൊണ്ടാണ് ഇരുരാജ്യങ്ങള്‍ക്കും പ്രധാനമാകുന്നത്? ഇത്രയും കാലത്തിന് ശേഷം വിഷയം രൂക്ഷമാകാന്‍ കാരണമെന്താണ് ? നിക്കോളാസ് മഡുറോയുടെ നയങ്ങള്‍ എങ്ങനെയാകും പ്രദേശത്തിന്റെ ഭാവിയെ ബാധിക്കുക?
Content Highlights: Why Venezuela Claim Guyana’s Essequibo Region