സൈപ്രസ് സന്ദര്‍ശനം തുര്‍ക്കിക്കുള്ള മറുപടി? ആയുധം നല്‍കാന്‍ ഇന്ത്യ, മോദിയുടെ സന്ദർശനത്തിന്റെ പൊരുൾ

പാകിസ്താനെതിരായ സൈനിക നടപടിക്ക് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്ര, 23 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ സൈപ്രസ് സന്ദര്‍ശനം. പ്രത്യേകതകള്‍ ഏറെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന്. ത്രിരാഷ്ട്രപര്യടനത്തിന്റെ ഭാഗമായി സൈപ്രസിലെത്തിയ പ്രധാനമന്ത്രി മോദിക്കാകട്ടെ ഉജ്ജ്വല വരവേല്‍പ്പാണ് ലഭിച്ചതും. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു മോദി സൈപ്രസിലേക്കെത്തിയത്. മെഡിറ്ററേനിയന്‍ മേഖലയിലെ പ്രധാനപ്പെട്ട സുഹൃദ് രാഷ്ട്രമാണ് സൈപ്രസെന്നാണ് പ്രധാനമന്ത്രി മോദി എക്സില്‍ അഭിപ്രായപ്പെട്ടത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള അവസരമായി ഈ സന്ദര്‍ശനത്തെ കാണുന്നുവെന്നും മോദി പറഞ്ഞു. സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് സൈപ്രസ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. സഹകരണത്തിന്റെ പുതിയ അധ്യായമാണ് ഇവിടെ ആരംഭിക്കുന്നതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ വിദേശസന്ദര്‍ശനമെന്നതിനാല്‍ തന്നെ നയതന്ത്ര ബന്ധത്തിനു പുറമെ അന്തര്‍ദേശീയ താത്പര്യത്തിനും അനുസരിച്ചുള്ള നീക്കമായാണ് സൈപ്രസിലേക്കുള്ള മോദിയുടെ യാത്ര വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് തുര്‍ക്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍. പാകിസ്താനെ ആയുധം നല്‍കി സഹായിക്കുന്ന നിലപാടാണ് തുര്‍ക്കി സ്വീകരിക്കുന്നത്. ഇന്ത്യയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് കശ്മീര്‍ വിഷയമുള്‍പ്പെടെയുള്ള കാര്യങ്ങളിലും തുര്‍ക്കിയുടേത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സൈപ്രസ് സന്ദര്‍ശനം. തുര്‍ക്കിയും സൈപ്രസും തമ്മിലുള്ള ബന്ധവും മികച്ചതല്ല. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യ സൈപ്രസുമായുള്ള ബന്ധം കൂടുതല്‍ ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. എന്താണ് സൈപ്രസിന് തുര്‍ക്കിയുമായുള്ള പ്രശ്‌നം? എങ്ങനെയാണ് തുര്‍ക്കിയും സൈപ്രസും ശത്രുക്കളായത്? ഈ പ്രശ്‌നത്തില്‍ എന്താണ് ഇന്ത്യയുടെ താത്പര്യം?
Content Highlights: Narendra Modis Cyprus Visit, a geopolitical move?