ഹനിയെ, നസ്രള്ള... ഇസ്രയേലിന്റെ തോക്കിൻതുമ്പിൽ ഇനിയാര്?

മധ്യപൂർവേഷ്യയിലെ ഏറ്റവും ശക്തരായ രണ്ട് നേതാക്കളെയാണ് ശത്രുപക്ഷത്ത് നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഇസ്രയേൽ വെട്ടിമാറ്റിയത്. ഇസ്രയേലിനെതിരേ തീവ്രനിലപാടുകളുമായി നിലകൊള്ളുന്ന പലസ്തീന്‍ സായുധസംഘടനയായ ഹമാസിന്റെ രാഷ്ട്രീയ-നയതന്ത്ര മുഖമായിരുന്ന രാഷ്ട്രീയകാര്യ മേധാവി ഇസ്മായില്‍ ഹനിയെയായിരുന്നു ആദ്യം. ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയെ മൂന്നുപതിറ്റാണ്ടിലേറെ നയിച്ച ഹസന്‍ നസ്രള്ള രണ്ടാമതും. ഇറാന്‍ സന്ദര്‍ശനവേളയില്‍ ജൂലായ് 31-ന് ടെഹ്‌റാനില്‍ ഹനിയെ താമസിച്ചുരുന്ന വീടിനുനേരേയായിരുന്നു ആക്രമണം. ഏതാണ്ട് രണ്ട് മാസത്തിനുശേഷം തെക്കൻ ബയ്റൂത്തിൽ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്രള്ള കൊല്ലപ്പെടുന്നത്. ഇതിനിടയില്‍ ഇരുസംഘടനകളിലേയും ചെറുതും വലുതുമായ നിരവധി നേതാക്കളെ ഇസ്രയേല്‍ കൊലപ്പെടുത്തി.
നസ്രള്ളയെ വധിച്ച് ഇസ്രയേല്‍ കണക്കുതീര്‍ത്തെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. ലെബനനിലെ അതിക്രമം ഇസ്രയേല്‍ നിര്‍ത്തണമെന്ന് അന്താരാഷ്ട്രതലത്തില്‍ ആവശ്യം ശക്തമാകുന്ന പശ്ചാത്തലത്തിലും ഗാസയിലെ യുദ്ധലക്ഷ്യം പൂര്‍ത്തിയാക്കുംവരെ ഹിസ്ബുള്ളയ്ക്കെതിരേ സൈനികനടപടി തുടരുമെന്നാണ് വ്യക്തമാക്കിയത്. കരുത്തരായ ശത്രുക്കളെ ഇല്ലാതാകുന്ന ഇസ്രയേല്‍ പ്രതിരോധസേന (ഐഡിഎഫ്) അടുത്തതായി ആരെയാണ് ലക്ഷ്യമിടുന്നത് എന്നതാണ് വലിയ ചോദ്യം. അതൊരുപക്ഷേ, ഇറന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയാണോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സുരക്ഷാഭീഷണിയെത്തുടര്‍ന്ന് ഇറാന്‍ ഖമേനിയെ രാജ്യത്തിനുള്ളിലെ അജ്ഞാതമായ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതും ഇത്തരം വാര്‍ത്തകള്‍ക്ക് ശക്തിപകര്‍ന്നു.
Content Highlights: Israel assassinated key leaders of Hamas and Hezbollah Is Iran leader Khamenei the next target?