വഖഫ് ബോര്‍ഡ് നടത്തുന്നത് 'ലാന്‍ഡ് ജിഹാദ്': കേന്ദ്രമന്ത്രി ശോഭ കരന്തലജെ

കൊച്ചി: കാലങ്ങളായി മറ്റ് മതവിഭാഗങ്ങള്‍ താമസിച്ചുവരുന്ന സ്ഥലങ്ങള്‍, ക്ഷേത്രങ്ങള്‍, ക്രൈസ്തവ ദേവാലയങ്ങള്‍ എന്നിവയില്‍ വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ച് സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ലാന്‍ഡ് ജിഹാദാണെന്ന് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രി ശോഭാ കരന്തലജെ. പ്രണയം നടിച്ച് മറ്റ് മതവിഭാഗങ്ങളിലെ യുവതി യുവാക്കളെ ഇസ്ലാമാക്കാന്‍ ശ്രമിക്കുന്ന ലൗ ജിഹാദ് പോലെയാണ് ഇതെന്നും മന്ത്രിപറഞ്ഞു.
മുനമ്പത്ത് വഖഫ് അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന റിലെ നിരാഹാര സമരം സന്ദര്‍ശിച്ച് സംസാരിക്കുകയുമായിരുന്നു അവര്‍. 1954ല്‍ കേവലം 10000 ഏക്കറില്‍ താഴെ ഭൂമിയുണ്ടായിരുന്ന വഖഫ് ബോര്‍ഡിന് ഇന്ന് 38 ലക്ഷം ഏക്കര്‍ ഭൂമിയാണുള്ളത്. ഇതെങ്ങനെ ഉണ്ടായി എന്ന് വ്യക്തമാക്കാന്‍ ബോർഡ് തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ മാത്രമല്ല രാജ്യമാസകലം കര്‍ഷകന്റെയും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുകയാണ്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങളും വ്യാപകമായി നടക്കുകയാണ്. നീതിനിഷേധിക്കപ്പെടുന്നവര്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ നിലകൊള്ളുമെന്നും അവര്‍ വ്യക്തമാക്കി.
1950 ല്‍ ഭരണഘടന തയ്യാറാക്കുമ്പോള്‍ അതില്‍ വഖഫ് എന്ന പദം പോലും രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍, 1954 ല്‍ വിഭജനത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് കുടിയേറിയ മുസ്ലീങ്ങളുടെ ഭൂമി സംരക്ഷിക്കാനെന്ന പേരിലാണ് വഖഫ് നിയമം ഉണ്ടാക്കിയത്. 1995 ല്‍ ഇതില്‍ ഉണ്ടാക്കിയ ഭേദഗതിയനുസരിച്ച് വഖഫ് മനസ്സില്‍ വിചാരിക്കുന്ന ഭൂമിയില്‍ അവകാശമുന്നയിക്കാം എന്ന നില വന്നു. അതില്‍ കാലങ്ങളായി താമസിച്ചു വരുന്ന മറ്റു വിഭാഗങ്ങള്‍ക്ക് പരാതി നല്‍കാന്‍ ഒരു കോടതിയിലും കഴിയില്ല എന്നു മാത്രമല്ല മുസ്ലീങ്ങള്‍ മാത്രം അംഗങ്ങളായുള്ള വഖഫ് ട്രിബ്യൂണലിനെ മാത്രം ആശ്രയിക്കാമെന്നതുമാണ് സ്ഥിതിയെന്നും അവര്‍ പറഞ്ഞു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ മേജര്‍ രവി, അഡ്വ. ബി.ഗോപാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു തുടങ്ങിയവരും ശോഭ കരന്തലജെയോടൊപ്പം സമര വേദി സന്ദര്‍ശിച്ചു.
Content Highlights: Vaqaf issue, is a Land Jihad says Shobha karanthalaje