ദേശാഭിമാനി വാരാന്തപതിപ്പ് എഡിറ്റർക്കെതിരെ നടപടിയെടുത്തിട്ടില്ല, എടുത്താൽ എന്താണ് പ്രശ്‌നം-സ്വരാജ്‌

#ന്യൂസ് ഡെസ്ക്
എം. സ്വരാജ് | ചിത്രം: അഖിൽ ഇ.എസ്., മാതൃഭൂമി
എം. സ്വരാജ് | ചിത്രം: അഖിൽ ഇ.എസ്., മാതൃഭൂമി

തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തിൽ കൂടുതൽ വിശദീകരണവുമായി റെസിഡന്റ് എഡിറ്റർ എം സ്വരാജ്. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ വന്നിട്ടില്ലെന്ന് സ്വരാജ് ആവർത്തിച്ചു. ലേഖനവുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും അദ്ദേഹം നിഷേധിച്ചു.

സാങ്കേതിക കാരണങ്ങളാണെന്നാണ് ഞങ്ങൾ അറിയിപ്പ് നൽകിയത്. ആ കാരണം എന്താണെന്ന് ഇതിനകം തന്നെ വിശദീകരിച്ചുകഴിഞ്ഞു. വിവാദത്തിനാധാരമായ ലേഖനം ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ അങ്ങനെയൊരു ലേഖനം ദേശാഭിമാനിയിലേക്ക് വന്നിരുന്നോവെന്ന് ചോദിച്ചാൽ അതിന് വിശദീകരണം നൽകേണ്ട ആവശ്യമില്ല. പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി നൂറുകണക്കിന് ലേഖനം ദേശാഭിമാനിയിലേക്ക് വരും. അത് ഏതാണ് വന്നത് ഏതാണ് വരാത്തത് എന്നൊന്നും ഞങ്ങൾ അറിയണമെന്നില്ല. അച്ചടിച്ച പത്രം വിതരണം ചെയ്യാത്തതല്ല, പത്രം അച്ചടിച്ചിട്ടേയില്ലെന്നതാണ് വാസ്തവമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.

എല്ലാ മാധ്യമങ്ങളുടേയും ഡെസ്‌കിൽ നടക്കുന്ന കാര്യങ്ങൾ ഇങ്ങനെ വിവാദമാകാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. എല്ലാ വാർത്തകളും കൊടുക്കാറുണ്ടോ, ചിലത് മാറ്റിവെക്കാറില്ലേ, പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ടാവാറില്ലേ. അതാണ് പത്രങ്ങളുടെ ഡെസ്‌കിൽ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ്. ദേശാഭിമാനി എന്ത് കൊടുക്കണമെന്നും എന്ത് കൊടുക്കേണ്ടെന്നും നിങ്ങളല്ല തീരുമാനിക്കുന്നത്, ഞങ്ങളാണ്. ഞങ്ങൾക്കൊരു സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫീച്ചർ വിവാദത്തിൽ ന്യൂസ് എഡിറ്റർ കെ.ആർ. അജയനെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽനിന്ന് മാറ്റിയതായുള്ള വാർത്തകളോടും സ്വരാജ് പ്രതികരിച്ചു.

കെ.ആർ അജയന്റെ പേരിൽ നടപടി സ്വീകരിച്ചുവെന്നത് ആരാണ് പറഞ്ഞത്? ദേശാഭിമാനിയും അജയനും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടില്ല, പക്ഷെ അങ്ങനെയൊരു നടപടിയിലേക്ക് ദേശാഭിമാനി പോയാൽ തന്നെ അതിലെന്താണ് പ്രശ്‌നം? അത് സ്ഥാപനത്തിന്റെ പ്രവർത്തന സ്വാതന്ത്ര്യമല്ലേ എന്നും സ്വരാജ് ചോദിച്ചു.
ഞായറാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന വാരാന്തപ്പതിപ്പിലാണ് വിവാദ ഫീച്ചർ ഉൾപ്പെട്ടിരുന്നത്. അവസാനപേജിൽ ടി.സി. രാജേഷ് തയ്യാറാക്കിയ 'കള്ളൻവിജയൻ, ധന്യനാടകഗ്രാമം, മുത്തത്തിപ്പാറ പി.ഒ.' എന്ന ഫീച്ചറുമുണ്ടായിരുന്നു. വി.എസ് ചരമവാർഷികവുമായി ബന്ധപ്പെട്ട ഓർമക്കുറിപ്പും 'കള്ളൻവിജയൻ' എന്ന ഫീച്ചറും ഒരേ ലക്കത്തിൽ വരുന്നത് തെറ്റായ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി വാരാന്തപ്പതിപ്പിന്റെ അച്ചടിയും വിതരണവും നിർത്തിവെക്കുകയായിരുന്നു എന്നാണ് വാർത്തകളുണ്ടായിരുന്നത്. 

Content Highlights: M Swaraj denies the publication of the controversial article in Deshabhimani., The publication process is described as a routine editorial decision-making procedure., Claims regarding disciplinary action against K.R. Ajayan remain unconfirmed., The management asserts its autonomy in deciding editorial content.