കപ്പലപകടം: നാല് ജില്ലകളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 1000 രൂപയും 6 കിലോ അരിയും താത്കാലികാശ്വാസം

പിണറായി വിജയന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍/ മാതൃഭൂമി
പിണറായി വിജയന്‍ | ഫയല്‍ചിത്രം | ഫോട്ടോ: ലതീഷ് പൂവ്വത്തൂര്‍/ മാതൃഭൂമി

തിരുവനന്തപുരം: കൊച്ചി തീരത്തെ കപ്പലപകടം സാധാരണ മത്സ്യത്തൊഴിലാളികളെ ബാധിച്ചെന്നും ഇവര്‍ക്ക് താത്കാലിക ആശ്വാസം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ പ്രശ്‌നബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് താത്കാലിക ആശ്വാസമായി ആയിരം രൂപ വീതവും ആറുകിലോ അരിയും സൗജന്യ റേഷനായി നല്‍കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. കപ്പലപകടം സംസ്ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചതായും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങുമായി ചര്‍ച്ചചെയ്ത് നിലവിലെ സ്ഥിതി അവലോകനംചെയ്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

നേരത്തെ എത്തിയ മഴ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടാക്കി. മഴയുടെ പ്രശ്‌നങ്ങള്‍ക്കിടെയാണ് ചരക്ക് കപ്പല്‍ അറബിക്കടലില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലപകടം കേരളത്തെ വലിയതോതില്‍ ആശങ്കയിലാഴ്ത്തി. കപ്പല്‍ അപകടത്തില്‍പ്പെട്ട വിവരം ലഭിച്ചയുടന്‍ പൊതുജനങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും മുന്നറിപ്പ് പുറപ്പെടുവിച്ചു. 25-ന് കപ്പല്‍ പൂര്‍ണമായും മുങ്ങി. 643 കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉണ്ടായിരുന്നു. ഇതില്‍ 73 എണ്ണം ശൂന്യമായിരുന്നു. 13 എണ്ണത്തില്‍ കാത്സ്യം കാര്‍ബൈഡാണുണ്ടായിരുന്നത്. 46 എണ്ണത്തില്‍ ഹൈഡ്രാസിന്‍ എന്ന പ്ലാസ്റ്റിക് ഘടകവും. തടി, പഴങ്ങള്‍, തുണി എന്നിവയും കണ്ടെയ്‌നറുകളിലുണ്ട്. 100-ഓളം കണ്ടെയ്‌നര്‍ കടലില്‍ വീണെന്നാണ് അനുമാനം. 26-ന് അടിയന്തരയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. ഉദ്യോഗസ്ഥര്‍ അന്നുതന്നെ അന്താരാഷ്ട്രവിദഗ്ധരുമായി ചര്‍ച്ചനടത്തി. 

നിലവില്‍ 54 കണ്ടെയ്‌നറുകള്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരത്തടിഞ്ഞു. തിരുവനന്തപുരത്ത് നര്‍ഡില്‍സ് എന്ന ചെറിയ പ്ലാസ്റ്റിക് തരികള്‍ അടിഞ്ഞുകൂടി. സര്‍ക്കാര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡ്രോണ്‍ സര്‍വേ ഇവിടങ്ങളില്‍ പൂര്‍ത്തിയാക്കി. കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തി. പരിസ്ഥിതി ആഘാതം, തൊഴില്‍ നഷ്ടം, ടൂറിസം നഷ്ടം കണക്കാക്കേണ്ടതുണ്ട്. കപ്പല്‍ പൂര്‍ണമായും കേരളതീരത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. കണ്ടെയ്‌നര്‍ കൈകാര്യംചെയ്യാനും നര്‍ഡില്‍സ് കൈകാര്യംചെയ്യാനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി കൃത്യമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കോസ്റ്റ്ഗാര്‍ഡ് അടക്കം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. 

അപകടത്തെത്തുടര്‍ന്ന് തീരപ്രദേശത്തെ പ്രയാസങ്ങളും ചര്‍ച്ചചെയ്തു. മത്സ്യത്തൊഴിലാളികള്‍ 20 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശം ഒഴിവാക്കി മത്സ്യബന്ധനം നടത്തണം. ഊഹാപോഹങ്ങളില്‍ ആരും കുടുങ്ങിപ്പോകരുത്. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യവും നിലവില്‍ ഇല്ല. പ്ലാസ്റ്റിക്കോ എണ്ണയോ തീരത്ത് അടിഞ്ഞാല്‍ അത് വൃത്തിയാക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കും. കടലില്‍ ഒഴുകുന്നതോ വലയില്‍ കുടുങ്ങിയതോ ആയ വസ്തുക്കള്‍ മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ കയറ്റരുത്. കാത്സ്യം കാര്‍ബൈഡ് കണ്ടെയ്‌നറുകള്‍ക്ക് ഭാരം കൂടുതലായതിനാല്‍ അടിത്തട്ടിലേക്ക് മുങ്ങിയതായാണ് പറയുന്നത്. അതിനാല്‍ ഇപ്പോള്‍ അപകടകരമായ സാഹചര്യമില്ല. എല്ലാ കണ്ടെയ്‌നറുകളും കസ്റ്റംസിനാണ് കൈമാറുന്നത്. 20 കണ്ടെയ്‌നറുകള്‍ ഇതുവരെ കൈമാറിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Content Highlights: Kerala CM announces relief for fishermen affected by the Kochi shipwreck