'കലൂര്‍ സ്റ്റേഡിയത്തിന് സുരക്ഷയില്ല'; കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസന്‍സ് AIFF പുതുക്കിനൽകിയില്ല

Photo: twitter/isl
Photo: twitter/isl

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലൈസന്‍സ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതുക്കിനൽകിയില്ല. 2025-26 സീസണിലേക്കുള്ള ക്ലബ്ബ് ലൈസന്‍സാണ് പുതുക്കിനൽകാതിരുന്നത്. ഹോം ഗ്രൗണ്ടായ കലൂര്‍ സ്‌റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത സീസണിലെ ഐഎസ്എല്ലില്‍ കളിക്കാനുള്ള ടീമിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് എഐഎഫ്എഫിന്റെ നടപടി.

2025-26 സീസണിന് മുന്നോടിയായുള്ള ക്ലബ്ബ് ലൈസന്‍സ് പ്രക്രിയയിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ബ്ലാസ്റ്റേഴ്‌സുള്‍പ്പെടെ നിരവധി ക്ലബ്ബുകള്‍ ഇതിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് എഫിസിക്ക് മാത്രമാണ് എഐഎഫ്എഫ് മാനദണ്ഡപ്രകാരമുള്ള ലൈസന്‍സ് ലഭിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിലെ സുരക്ഷാ മാനദണ്ഡങ്ങളും മറ്റും പരിശോധിച്ചാണ് ക്ലബ്ബ് ലൈസന്‍സ് നല്‍കാറുള്ളത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കലൂര്‍ സ്‌റ്റേഡിയത്തിന് സുരക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡറേഷന്റെ നടപടിയെന്നാണ് വിവരം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ആണ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയതെന്നാണ് ക്ലബ്ബ് അധികൃതര്‍ വ്യക്തമാക്കുന്നത്. സ്റ്റേഡിയത്തില്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് ക്ലബ്ബിന്റെ ഉത്തരവാദിത്വമല്ലെന്നും ക്ലബ്ബ് വിശദീകരിക്കുന്നു. ക്ലബ്ബിന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്നും എന്നാല്‍ വിഷയത്തില്‍ പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും ബ്ലാസ്റ്റേഴ്‌സ് പ്രസ്താവനയില്‍ അറിയിച്ചു. 


 

Content Highlights: kerala blasters license aiff kaloor stadium security concerns