കളർകോട് അപകടം: കോളേജ് ഫുട്ബോൾ ടീമിന്റെ ജഴ്സിയും സ്റ്റെതസ്കോപ്പും മാറോടണച്ച് ആൽവിന്റെ അന്ത്യയാത്ര

ആൽവിൻ ജോർജ്ജിന്റെ സംസ്കാരച്ചടങ്ങിന് തലവടിയിലെ കുടുംബ വീട്ടിലെത്തിയ മന്ത്രി സജി ചെറിയാൻ അന്തിമോപചാരമർപ്പിച്ചു സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി
ആൽവിൻ ജോർജ്ജിന്റെ സംസ്കാരച്ചടങ്ങിന് തലവടിയിലെ കുടുംബ വീട്ടിലെത്തിയ മന്ത്രി സജി ചെറിയാൻ അന്തിമോപചാരമർപ്പിച്ചു സംസാരിക്കുന്നു | ഫോട്ടോ: മാതൃഭൂമി

എടത്വാ: കളർകോട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരിക്കേ മരിച്ച ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിലെ വിദ്യാർഥി ആൽവിൻ ജോർജിന് പ്രിയപ്പെട്ടവർ നിറകണ്ണുകളോടെ വിടനൽകി. തിങ്കളാഴ്ച എടത്വാ സെയ്ന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരം. പള്ളിച്ചിറ കൊച്ചുമോൻ ജോർജിന്റെയും മീനയുടെയും മകനാണ് ആൽവിൻ.

രാവിലെ നടന്ന ശുശ്രൂഷയ്ക്കുശേഷം ബന്ധുക്കൾ, സഹപാഠികൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരുടെ അകമ്പടിയിൽ വിലാപയാത്രയായി മൃതദേഹം ആൽവിൻ പഠിച്ച എടത്വാ സെയ്ന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിച്ചു. ഉറ്റവരും ഉടയവരും സഹപാഠികളും നാട്ടുകാരും അന്ത്യചുംബനം അർപ്പിച്ചപ്പോൾ ഒരുനാട് ഒന്നടങ്കം തേങ്ങി.

സ്കൂൾതലംമുതൽ ഫുട്ബോളിനെ സ്നേഹിച്ചിരുന്ന ആൽവിൻ മെഡിക്കൽ കോളേജ് ഫുട്ബോൾ ടീമിലും അംഗമായിരുന്നു. ഇതിന്റെ ഓർമ്മയ്ക്കായി മൃതദേഹത്തിൽ കോളേജ് ടീമിന്റെ ചുവന്ന ജേഴ്സിയും സ്റ്റെതസ്കോപ്പും ധരിപ്പിച്ചാണ് ഉറ്റവരും സുഹൃത്തുക്കളും അന്ത്യയാത്രയാക്കിയത്.

Content Highlights: Alappuzha medical student Alwin George, who was injured in a car accident, passed away