CPI ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തും; നടപടി പരസ്യവിമർശനത്തിൽ

#ന്യൂസ് ഡെസ്ക്
കെ.കെ. ശിവരാമൻ (ഫയൽ ചിത്രം): Photo:mathrubhumi
കെ.കെ. ശിവരാമൻ (ഫയൽ ചിത്രം): Photo:mathrubhumi

തൊടുപുഴ (ഇടുക്കി): മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ.കെ. ശിവരാമനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താൻ സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവിൽ തീരുമാനം. പീരുമേട്ടിലെ പാർട്ടിയുടെ തോൽവിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെതിരേ സ്വകാര്യ ചാനലിൽ നടത്തിയ പരസ്യ വിമർശനത്തിലാണ് നടപടി. നിലവിൽ കെ.കെ.ശിവരാമൻ സി.പി.ഐ. ജില്ലാ കൗൺസിലിലും ജില്ലാ എക്സിക്യുട്ടീവിലും അംഗമാണ്.

തിരഞ്ഞെടുത്ത എല്ലാ സ്ഥാനങ്ങളിൽനിന്നും തരംതാഴ്ത്താനാണ് നീക്കം. തീരുമാനം ഇനി ജില്ലാ കമ്മിറ്റി അംഗീകരിക്കണം. നപടിയുടെ ഭാഗമായി വ്യാഴാഴ്ച ചേർന്ന അടിയന്തര ജില്ലാ എക്സിക്യുട്ടീവ് കെ.കെ. ശിവരാമനോട് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചു. പീരുമേട്ടിലെ സ്ഥാനാർത്ഥിത്വം പാളിയെന്നും മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കുമ്പോൾ ജന സ്വീകാര്യതയുള്ളവരായിരിക്കണമെന്നും ശിവരാമൻ പരസ്യമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര എക്സിക്യുട്ടീവ് യോഗം ചേർന്നത്.

ജില്ലാ കമ്മിറ്റിയിലും കെ.കെ. ശിവരാമനെതിരേയും മുൻ എം.എൽ.എ. ഇ.എസ്. ബിജിമോൾക്കെതിരേയും ഒരു വിഭാഗം വിമർശനമുയർത്തിയിരുന്നു. ഈ രണ്ട് കമ്മിറ്റികളിലും കെ.കെ. ശിവരാമൻ പങ്കെടുത്തിരുന്നില്ല. ഏറെ നാളായി പാർട്ടി ജില്ലാ നേതൃത്വവുമായി അകൽച്ചയിലാണ് ശിവരാമൻ. തദ്ദേശതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ നേതൃത്വത്തിനും ജില്ലാ സെക്രട്ടറിക്കുമെതിരേ വലിയ വിമർശനം ഉന്നയിച്ചിരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നായിരുന്നു അന്ന് പറഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന നേതൃത്വം ഇടപെട്ട് അദ്ദേഹത്തെ മയപ്പെടുത്തുകയായിരുന്നു. 16 വർഷം സി.പി.ഐ.യുടെ ജില്ല സെക്രട്ടറിയായിരുന്നു. പതിറ്റാണ്ടുകളായി ജില്ലയിലെ പ്രധാന നേതാവാണ്.

Content Highlights: K.K. Sivaraman demoted from district executive to branch committee, Action follows public criticism against District Secretary K. Salimkumar, Dispute centered on Peermade assembly election candidate selection, Long-standing rift between Sivaraman and the current district leadership