ഇന്ത്യാ- പാകിസ്താൻ സംഭവവികാസങ്ങൾ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ താന്‍ ഒരു വെടിനിര്‍ത്തലിന് ഇടനിലക്കാരനായി എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും അവകാശപ്പെട്ടതിന് പിന്നാലെയാണ് മാര്‍ക്കോ റൂബിയോയുടെ പ്രതികരണം.
റഷ്യ-യുക്രൈന്‍ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് നടത്തി പത്രസമ്മേളനത്തിലാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ-പാക് ബന്ധത്തെ പരാമര്‍ശിച്ചത്.
'ഒരു വെടിനിര്‍ത്തല്‍ ഉണ്ടാകാനുള്ള ഏക മാര്‍ഗം ഇരുപക്ഷവും പരസ്പരം നിര്‍ത്താന്‍ സമ്മതിക്കുക എന്നതാണ്. റഷ്യക്കാര്‍ അതിന് സമ്മതിച്ചിട്ടില്ല. വെടിനിര്‍ത്തലുകളുടെ ഒരു സങ്കീര്‍ണ്ണത അത് നിലനിര്‍ത്തി പോകുക എന്നതാണ്, അത് വളരെ പ്രയാസകരമാണ്. അതായത്, പാകിസ്താനും ഇന്ത്യയ്ക്കും ഇടയില്‍ എന്ത് സംഭവിക്കുന്നു, കംബോഡിയയ്ക്കും തായ്ലന്‍ഡിനും ഇടയില്‍ എന്ത് സംഭവിക്കുന്നു എന്നെല്ലാം ഞങ്ങള്‍ ഓരോ ദിവസവും നിരീക്ഷിക്കുന്നുണ്ട്. വെടിനിര്‍ത്തലുകള്‍ വളരെ വേഗത്തില്‍ തകരാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ചും നമ്മള്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതുപോലെയുള്ള മൂന്നര വര്‍ഷത്തെ യുദ്ധത്തിന് ശേഷം' റൂബിയോ പറഞ്ഞു.
ട്രംപിന്റെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുള്ള ഭീഷണികള്‍ ഉണ്ടായിരുന്നിട്ടും റഷ്യയ്ക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, റൂബിയോ ഇങ്ങനെ പറഞ്ഞു, 'അദ്ദേഹം അധികാരമേറ്റ ദിവസം നിലവിലുണ്ടായിരുന്ന ഓരോ ഉപരോധവും ഇപ്പോഴും അതേപടി തുടരുന്നു'.
ആ ഉപരോധങ്ങളുടെയെല്ലാം ആഘാതം നിലനില്‍ക്കുന്നു. എല്ലാ ദിവസവും അവര്‍ പ്രത്യാഘാതങ്ങള്‍ നേരിടുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം ഉപരോധം ഈ യുദ്ധത്തിന്റെ ഗതിയെ മാറ്റിയിട്ടില്ല എന്നതാണ്. അതിനര്‍ത്ഥം ആ ഉപരോധങ്ങള്‍ അനുചിതമാണെന്നല്ല. അതിന്റെ ഫലത്തെ അത് മാറ്റിയിട്ടില്ല എന്നാണ് അതിനര്‍ത്ഥം. പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അവരെ ചര്‍ച്ചകളിലേക്ക് കൊണ്ടുവരുന്നതിനെ ബാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
Content Highlights: US Monitors India-Pakistan Developments Daily, Affirms State Secretary