ആണവസ്വപ്നം 20വർഷത്തേക്ക് നിർത്തിവെക്കണമെന്ന് US;5 വർഷത്തേക്ക് തയ്യാറെന്ന് ഇറാൻ,രണ്ടാംഘട്ട ചർച്ച വരും

വാഷിങ്ടൺ/ഇസ്ലാമാബാദ്: പാക്കിസ്താനിൽ ഇറാനും യുഎസും തമ്മിൽ നടന്ന ചർച്ചകളിൽ ഇറാന്റെ ആണവ പ്രവർത്തനങ്ങളിലെ അഭിപ്രായവ്യത്യാസമായിരുന്നു പ്രധാന തടസ്സമായിരുന്നതെന്ന് റിപ്പോർട്ട്. ഒരു കരാറിലേക്ക് അടുത്തെത്തിയിരുന്നെന്ന് ഇരുപക്ഷവും വെളിപ്പെടുത്തിയിരിക്കെ ചർച്ച പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം മരവിപ്പിക്കുന്നതിന്റെ കാലപരിധി സംബന്ധിച്ചായിരുന്നു പ്രധാന തർക്കമെന്നാണ് ഇരുരാജ്യത്തേയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം20 വർഷത്തേക്ക് മരവിപ്പിക്കാൻ യുഎസ് നിർദ്ദേശിച്ചു. എന്നാൽ ഇറാൻ അഞ്ചു വർഷത്തേക്ക് മാത്രമേ ഇതിന് സമ്മതം അറിയിച്ചുള്ളൂ. എന്നാൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ ഈ നിർദേശം തള്ളി. രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥരേയും ഒരു യുഎസ് ഉദ്യോഗസ്ഥനേയും ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്.

ശുദ്ധീകരിച്ച യുറേനിയം ദുർബലമാക്കാമെന്ന് ഇറാൻ പറഞ്ഞെങ്കിലും യുഎസ് അത് നിരസിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് അത് വീണ്ടും സമ്പുഷ്ടീകരിക്കാൻ സാധിക്കുമെന്നാണ് യുഎസ് ഇതിന് തടസ്സമായി പറഞ്ഞത്. അതേസമയം ചർച്ച തുടരാനുള്ള സാധ്യതയും യുഎസ് ഉദ്യോഗസ്ഥർ നൽകി.

ഇതിന് സ്ഥിരീകരണം നൽകി രണ്ടാം ഘട്ട ചർച്ചയ്ക്ക് പാകിസ്താൻ ഇരുരാജ്യങ്ങളേയും ക്ഷണിച്ചു. തുർക്കിയുടെയും ഈജിപ്തിന്റെയും പിന്തുണയോടെയാണ് പാകിസ്താൻ രണ്ടാം ഘട്ട ചർച്ചയ്ക്ക് തയ്യാറെടുക്കുന്നതെന്ന് പാക് മാധ്യമങ്ങൾ പറയുന്നു. യുഎസും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കുന്നത് മുമ്പായി ചർച്ച നടത്താനാണ് നീക്കം. വെടിനിർത്തൽ നീട്ടുക എന്നതാകും ഈ ചർച്ചയിൽ മുഖ്യ അജണ്ട. തർക്കങ്ങളിലെ തടസ്സങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് കഴിഞ്ഞ ദിവസം പാക് ഫെഡറൽ കാബിനറ്റ് യോഗത്തിൽ അറിയിച്ചിരുന്നു.

Content Highlights: US and Iran remain deadlocked over the duration of uranium enrichment freezes in 2026., The US proposed a 20-year freeze, while Iran countered with a 5-year limit