'ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന്'; സഹപ്രവർത്തകർക്ക് കത്തെഴുതി ചെയർമാൻ

ന്യൂഡൽഹി: അഹമ്മദാബാദിൽ 241 പേരുടെ മരണത്തിനിടയാക്കിയ വ്യോമദുരന്തത്തിനുപിന്നാലെ സഹപ്രവർത്തകർക്ക് കത്തെഴുതി ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. കമ്പനിയുടെ ചരിത്രത്തിലെ ഇരുണ്ടദിനമെന്നാണ് അദ്ദേഹം ദുരന്തത്തെ വിശേഷിപ്പിച്ചത്.
'കഴിഞ്ഞ ദിവസം സംഭവിച്ച കാര്യങ്ങൾ വിശദീകരിക്കാനാകാത്തതാണ്. അതിന്റെ ഞെട്ടലിലും ദുഃഖത്തിലുമാണ് ഞങ്ങൾ. നമ്മളറിയാവുന്ന ഒരാൾ നഷ്ടപ്പെടുന്നത് ഒരു ദുരന്തമാണ്. എന്നാൽ, ഒരേമയം ഇത്രയധികം മരണങ്ങൾ സംഭവിച്ചത് ഒരിക്കലും മനസ്സിലാകുന്നില്ല. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളിൽ ഒന്നാണിത്', അദ്ദേഹം കത്തിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഇന്ത്യ, യുകെ, യുഎസ് തുടങ്ങിയിടങ്ങളിൽനിന്നുള്ള സംഘം അഹമ്മദാബാദിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും കണ്ടെത്തലുകളിൽ സുതാര്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം ജീവനക്കാർക്ക് ഉറപ്പുനൽകി.
വസ്തുതകൾ പരിശോധിച്ചുകഴിഞ്ഞാൽ ദുരന്തം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ചുള്ള ആശയവിനിമയത്തിൽ ഞങ്ങൾ സുതാര്യത പുലർത്തും. എയർ ഇന്ത്യ ഏറ്റെടുത്തപ്പോൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രഥമ പരിഗണന. അതിൽ ഒട്ടും വിഴ്ച ഉണ്ടായിരുന്നില്ലെന്നും കത്തിൽ അദ്ദേഹം പറഞ്ഞു.
Content Highlights: Tata Group Chairman's Letter Following Ahmedabad Air Crash Tragedy