കൈക്കൂലിയായി ചോദിച്ചത് മീൻകറി! തമിഴ്നാട്ടിൽ വില്ലേജ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കരൂർ (തമിഴ്‌നാട്): ഭൂമി സംബന്ധമായ രേഖകൾ ലഭിക്കാൻ അപേക്ഷ നൽകിയ കർഷകനോട് മീൻകറി കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു. തമിഴ്‌നാട് കരൂർ കൃഷ്ണനാരായണപുരം ദേവർമല വില്ലേജ് ഓഫീസർ കാർത്തിക്കിനെതിരെയാണ് നടപടി.
കൃഷിഭൂമിയുടെ പട്ടയം ലഭിക്കുന്നതിനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചപ്പോഴായിരുന്നു സംഭവം. അപേക്ഷയിൽ നടപടികൾ വേഗത്തിലാക്കി പട്ടയം കയ്യിൽ തരണമെങ്കിൽ വീട്ടിൽ പാകം ചെയ്ത മീൻകറിയും ഊണും എത്തിച്ചു നൽകണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെടുകയായിരുന്നു. അതല്ലെങ്കിൽ അടുത്തുള്ള കടയിൽനിന്ന് മീൻകറി വാങ്ങി വന്നാലും രേഖകൾ ശരിയാക്കി നൽകാമെന്ന് ഇയാൾ കർഷകനോട് പറഞ്ഞു.
ഉദ്യോഗസ്ഥന്റെ ഈ ‘വിചിത്ര’മായ ആവശ്യം കർഷകൻ ഫോണിൽ റെക്കോർഡ് ചെയ്യുകയും മുതിർന്ന ഉദ്യോഗസ്ഥരെ സമീപിച്ചു പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക നടപടിയെന്ന നിലയിലാണ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
Content Highlights: A Village Administrative Officer in Devarmalai, Karur district was suspended., The officer demanded home-cooked fish curry as a bribe from a farmer., The bribe was demanded in exchange for processing a land title (pattayam) application., Action was taken following the complaint against the official named Karthik.