ഒന്നുകിൽ അമിത് ഷാ ഉത്തരവിട്ടു, ഒന്നും അറിഞ്ഞില്ലെങ്കിൽ പദവിയിലിരിക്കാൻ അയോഗ്യൻ-രാഹുൽ ഗാന്ധി

#ന്യൂസ് ഡെസ്ക്
രാഹുൽ ഗാന്ധി | Photo: ANI | അമിത് ഷാ | Photo: PTI
രാഹുൽ ഗാന്ധി | Photo: ANI | അമിത് ഷാ | Photo: PTI

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പോലീസ് നടത്തിയ അതിക്രൂരമായ നടപടികളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ തന്നെ സംസാരിക്കാൻ അനുവദിക്കാത്തതിനെത്തുടർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. വിദ്യാർഥികളുടെ വേദനയെക്കുറിച്ച് സഭയിൽ പരാമർശിക്കാൻ ശ്രമിച്ചപ്പോൾ ഭരണപക്ഷം തടസ്സപ്പെടുത്തിയെന്നും സ്പീക്കറോട് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ലോക്സഭയിൽ സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് തന്നെ സംസാരിക്കാൻ അനുവദിക്കാതിരുന്നതെന്ന് രാഹുൽ പറഞ്ഞു. താൻ മാപ്പ് പറയുകയാണെങ്കിൽ സംസാരിക്കാൻ അനുവദിക്കാമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നും എന്നാൽ ബിജെപിയോടോ ആർഎസ്എസിനോടോ അവരുമായി ബന്ധപ്പെട്ട മറ്റാരോടെങ്കിലും താൻ ഒരിക്കലും മാപ്പ് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്‌നാഥ് സിങ് ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾക്ക് സംസാരിക്കാൻ അവസരം നൽകിയപ്പോൾ പ്രതിപക്ഷ നേതാവിനെ ബോധപൂർവ്വം തഴയുകയായിരുന്നുവെന്നും ഇത് തന്റെ ജനാധിപത്യപരമായ അവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ആരോപിച്ചു.

ഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ സാധാരണ ലാത്തികൾക്ക് പകരം ആണിയടിച്ച ലാത്തികളും ഷോക്ക് ബാറ്റണുകളും പോലീസ് ഉപയോഗിച്ചതായി രാഹുൽ ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ചതായും, ഇതിൽ ഒരു വിദ്യാർഥിക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് എയിംസിലെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. പോലീസിന് ഇത്തരം ക്രൂരമായ മർദ്ദനമുറകൾ ഉപയോഗിക്കാൻ എവിടെ നിന്നാണ് അധികാരം ലഭിച്ചതെന്നും ഏത് സാഹചര്യത്തിലാണ് ഇവ ഉപയോഗിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഈ സംഭവങ്ങളിൽ നേരിട്ട് പങ്കുണ്ടെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഒന്നുകിൽ അമിത് ഷാ തന്നെയാകണം വിദ്യാർഥികളെ പെല്ലറ്റ് ഗണ്ണുകൊണ്ട് വെടിവെക്കാനും ആണിയടിച്ച ലാത്തികൾ ഉപയോഗിച്ച് മർദ്ദിക്കാനും ഉത്തരവ് നൽകിയത്, അല്ലെങ്കിൽ തന്റെ വകുപ്പിന് കീഴിൽ നടക്കുന്നത് അദ്ദേഹം അറിഞ്ഞില്ല. ഉത്തരവിട്ടത് അദ്ദേഹമാണെങ്കിൽ അദ്ദേഹം കുറ്റക്കാരനാണെന്നും, അറിഞ്ഞില്ലെങ്കിൽ അദ്ദേഹം ആ പദവിയിലിരിക്കാൻ അയോഗ്യനാണെന്നും രാഹുൽ പറഞ്ഞു. പാർലമെന്റിൽ വെച്ച് അമിത് ഷാ പോലീസ് ഉദ്യോഗസ്ഥരെയും മന്ത്രി ജിതേന്ദ്ര സിങിനെയും തുടർച്ചയായി ഫോണിൽ വിളിക്കുന്നത് താൻ നേരിട്ട് കണ്ടതാണെന്നും പുറത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പൂർണ്ണ ബോധവാനായിരുന്നുവെന്നും രാഹുൽ വെളിപ്പെടുത്തി.

ഇന്ന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ചോദ്യങ്ങൾ ചോദിക്കുന്ന യുവജനങ്ങളെയും വിദ്യാർഥികളെയും തെരുവിലിട്ട് ക്രൂരമായി മർദ്ദിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാ പേപ്പർ ചോർച്ചയിലൂടെ വിദ്യാർഥികളുടെ ഭാവി തകർത്ത സർക്കാർ, ഇപ്പോൾ അവരുടെ ശബ്ദത്തെ അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സഭയിൽ തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും ഈ സത്യങ്ങൾ വിളിച്ചുപറയുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികൾക്ക് നേരെ പെല്ലറ്റ് ഗണ്ണുകൾ പ്രയോഗിച്ച ഓരോ വ്യക്തിയെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും എല്ലാ വിദ്യാർഥികൾക്കും നീതി ഉറപ്പാക്കുമെന്നും ഇത് കോൺഗ്രസിന്റെയും തന്റെയും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Rahul Gandhi slams government over alleged police brutality against students in Delhi. Demands accountability for the use of pellet guns.