ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചു; ദൗത്യങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്ന് വ്യോമസേന

ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ (ഫയല്‍) |ഫോട്ടോ:AFP
ഇന്ത്യന്‍ വ്യോമസേനാ വിമാനങ്ങള്‍ (ഫയല്‍) |ഫോട്ടോ:AFP

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ വിജയകരമായി നിര്‍വഹിച്ചുവെന്ന് വ്യോമസേന. അതേസമയം ദൗത്യങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും വ്യോമസേന എക്‌സിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലിരിക്കെയാണ് സേനയുടെ ഇത്തരത്തിലുള്ള ഒരു പ്രതികരണം.

'ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ട ദൗത്യങ്ങള്‍ കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിര്‍വ്വഹിച്ചിരിക്കുന്നു. ദേശീയ ലക്ഷ്യങ്ങള്‍ക്കനുസൃതമായി, തികഞ്ഞ ആസൂത്രണത്തോടെയും രഹസ്യസ്വഭാവത്തോടെയുമാണ് ഓപ്പറേഷനുകള്‍ നടത്തപ്പെട്ടത്. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിവരണം യഥാസമയം നല്‍കുന്നതായിരിക്കും. അഭ്യൂഹങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും ഏവരും വിട്ടുനില്‍ക്കണമെന്ന് IAF അഭ്യര്‍ത്ഥിക്കുന്നു' വ്യോമസേനയുടെ എക്‌സില്‍ കുറിച്ചു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഉന്നതതല യോഗം നടന്നു വരികയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് അനില്‍ ചൗഹാന്‍, മൂന്ന് സേനാ മേധാവികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

നിയന്ത്രണ രേഖയിലെ (എല്‍ഒസി) സാഹചര്യം സമാധാനപരമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ശനിയാഴ്ച രാത്രി മുഴുവന്‍ നടന്ന സംഭവങ്ങള്‍ യോഗം അവലോകനം ചെയ്തതായാണ് വിവരം. അതിര്‍ത്തിയിലെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Content Highlights: Operation Sindoor Indian Air Force has successfully executed-Since the Operations are still ongoing