പുതിയ ഇന്ത്യ ആണവഭീഷണികളെ ഭയക്കുന്നില്ല, ശത്രുക്കളെ വീട്ടിൽ കയറി ഇല്ലാതാക്കും-നരേന്ദ്രമോദി

ഭോപ്പാൽ: പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അദ്ദേഹം വാനോളം പുകഴ്ത്തി. ഇന്ത്യന്‍ സൈനികരുടെ ധീരതയേയും അദ്ദേഹം പ്രശംസിച്ചു.
ഇത് പുതിയ ഇന്ത്യയാണ്, ഒന്നിനേയും അത് ഭയപ്പെടുന്നില്ല. പുതിയ ഇന്ത്യ ആണവഭീഷണികളെ ഭയപ്പെടുന്നില്ല. വേണമെങ്കില്‍ വീട്ടില്‍ കയറി ശത്രുക്കളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്ന് മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ഭാവിയിലെ യുദ്ധത്തില്‍ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണി നേരിട്ടാല്‍ ആണവയുദ്ധമുണ്ടാകുമെന്നും ലോകത്തിന്റെ പകുതിയെ ഇല്ലാതാക്കുമെന്നും പാക് സൈനിക മേധാവി അസിം മുനീര്‍ ഭീഷണി മുഴക്കിയിരുന്നു. ഈ പ്രസ്താവനയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമുണ്ടായ നഷ്ടത്തെ കുറിച്ച് ജെയ്‌ഷെ മുഹമ്മദ് നടത്തിയ തുറന്നുപറച്ചിലിലൂടെ, ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നതില്‍ പാകിസ്താന്റെ പങ്കാണ് വെളിച്ചത്തുകൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഭീകരരുടെ ലോഞ്ച് പാഡുകളാണ് വെളിച്ചത്തുകൊണ്ടുവന്നത്, ജെയ്‌ഷെ മുഹമ്മദ് പാകിസ്താന്റെ യഥാര്‍ഥ മുഖം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ കുടുബം ഛിന്നിച്ചിതറിയെന്ന ജെയ്‌ഷെ കമാന്‍ഡര്‍ മസൂദ് ഇല്ല്യാസിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്ന തൊട്ടടുത്ത ദിവസമാണ് മോദിയുടെ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.
Content Highlights: New India Not Scared Of Nuclear Threat says pm modi